തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ചു യുഡിഎഫിന്റെ രാജ്ഭവൻ സത്യഗ്രഹം ഇന്ന്. രാവിലെ പത്തിന് ആരംഭിക്കുന്ന പ്രതിഷേധ മാർച്ചിൽ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ, കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള പ്രവർത്തകരാണ് മാർച്ചിൽ പങ്കെടുക്കുക.
ഈ മാസം 13ന് മണ്ഡലം തലത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിക്കാനും നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ഔദ്യോഗിക വസതി ഒഴിയാനുള്ള തയ്യാറെടുപ്പുകൾ നടത്താൻ തന്റെ ജീവനക്കാരോട് രാഹുൽ ഗാന്ധി നിർദ്ദേശിച്ചിട്ടുണ്ട്. മാനനഷ്‌ട കേസിൽ കുറ്റക്കാരനാണെന്ന സൂറത്ത് കോടതി വിധിക്ക് സ്‌റ്റേ ഇല്ലെങ്കിൽ രാഹുൽ ഡെൽഹിയിലെ ഔദ്യോഗിക വസതി ഒഴിയും. 23ന് ആണ് വീടൊഴിയാനുള്ള ഒരു മാസത്തെ സമയപരിധി തീരുന്നത്.
ഈ മാസം 13ന് ആണ് രാഹുലിന്റെ അപ്പീലിൽ സൂറത്ത് സെഷൻസ് കോടതി വിധി പറയുക. ഏപ്രിൽ 11ന് രാഹുൽ ഗാന്ധി വയനാട് സന്ദർശിച്ചേക്കും. ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് രാഹുൽ വയനാട്ടിലെത്തുന്നത്. രാഹുലെത്തുമ്പോൾ വലിയ സ്വീകരണം ഒരുക്കാനാണ് കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. ഫെബ്രുവരിയിലാണ് രാഹുൽ അവസാനമായി വയനാട്ടിലെത്തിയത്.
Most Read: രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ചു നൽകും; ധനമന്ത്രി