തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനുമായുള്ള തർക്കവുമായി ബന്ധപ്പെട്ട കേസിൽ കെഎസ്ആർടിസി ഡ്രൈവർ എച്ച് യദുവിനെ അറസ്‌റ്റ് ചെയ്യേണ്ട സാഹചര്യം നിലവിലില്ലെന്ന് പോലീസ്. യദുവിനെ അറസ്‌റ്റ് ചെയ്യാൻ തക്കവിധമുള്ള ക്രിമിനൽ കേസൊന്നും നിലവിലില്ലെന്നും തിരുവനന്തപുരം വഞ്ചിയൂർ കോടതിയെ പോലീസ് അറിയിച്ചു.
യദുവിന്റെ മുൻകൂർ ജാമ്യാപേക്ഷക്കുള്ള മറുപടിയിലാണ് പോലീസിന്റെ വിശദീകരണം. മേയർക്കെതിരെ പരാതിപ്പെട്ടതിന്റെ പേരിൽ തനിക്കെതിരെ കള്ളക്കേസുകളെടുക്കുന്നു എന്നായിരുന്നു യദുവിന്റെ ആരോപണം. എന്നാൽ, ആരോപണത്തിൽ പറയുന്ന കേസുകൾ നിലവിലില്ലെന്ന് പോലീസ് വ്യക്‌തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് മേയർ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി ഇന്നലെ ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തിയിരുന്നു.
ഡ്രൈവർ അശ്‌ളീല ആംഗ്യം കാണിച്ചുവെന്നാണ് മേയറുടെ പരാതി. കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കാനാണ് പോലീസ് ഉന്നതർ നൽകിയിരിക്കുന്ന നിർദ്ദേശം. കഴിഞ്ഞ മാസം 27നാണ് മേയർ- ഡ്രൈവർ തർക്കം ആരംഭിക്കുന്നത്. സംഭവം നടന്ന് ഒരുമാസത്തോട് അടുക്കുമ്പോഴും തെളിവുകൾ ഇല്ലാതെ പോലീസ് ഇരുട്ടിൽ തപ്പുകയാണ്. കേസിലെ നിർണായക തെളിവായ കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് കണ്ടെത്താൻ ഇതുവരെയും പോലീസിനായില്ല.
Most Read| തദ്ദേശ വാർഡ് വിഭജനം; ഓർഡിനൻസ് മടക്കിയയച്ച് ഗവർണർ