ന്യൂഡെൽഹി: ലഖിംപൂർ ഖേരിയിൽ കർഷകർ ഉൾപ്പടെ 9 പേരെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ വീണ്ടും കസ്‌റ്റഡിയിൽ വാങ്ങി അന്വേഷണ സംഘം. ആശിഷ് മിശ്രക്ക് ഒപ്പം സുഹൃത്ത് അങ്കിത് ദാസ്, ഗൺമാൻ ലത്തീഫ്, ഡ്രൈവർ ശേഖർ ഭാർതി എന്നിവരെയും കസ്‌റ്റഡിയിൽ എടുത്തു.
ലഖിംപൂർ സിജെഎം കോടതിയാണ് ഇവരുടെ കസ്‌റ്റഡി അനുവദിച്ചത്. ഞായറാഴ്‌ച വൈകുന്നേരം 5 മണി വരെയാണ് ഇവരെ പോലീസ് കസ്‌റ്റഡിയിൽ വിട്ടത്. വിശദമായി ചോദ്യം ചെയ്യാനുണ്ടെന്ന് ചൂണ്ടിക്കാട്ടി അന്വേഷണസംഘം സമർപ്പിച്ച അപേക്ഷയിലാണ് പ്രതികളെ കസ്‌റ്റഡിയിൽ നൽകാൻ കോടതി ഉത്തരവിട്ടത്.
അതേസമയം ലഖിംപൂർ ഖേരി കൂട്ടക്കൊലപാതക കേസിൽ ഉത്തർപ്രദേശ് സർക്കാരിനെ സുപ്രീം കോടതി കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. ചീഫ് ജസ്‌റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്. അന്വേഷണം വലിച്ചു നീട്ടുകയെന്ന വികാരം യുപി സർക്കാർ നീക്കണമെന്നാണ് സുപ്രീം കോടതി വ്യക്‌തമാക്കിയത്. കൂടാതെ കേസ് ഈ മാസം 26ആം തീയതി വീണ്ടും പരിഗണിക്കുകയും ചെയ്യും.
Read also: ആക്രമണവും ബലാൽസംഗ ഭീഷണിയും; ഏഴ് എസ്എഫ്ഐ പ്രവർത്തകർക്ക് എതിരെ കേസെടുത്തു