റാഞ്ചി: ധൻബാദിലെ ജഡ്‌ജിയുടെ കൊലപാതക കേസുമായി ബന്ധപ്പെട്ട അന്വേഷണം ശക്‌തമാക്കി. നിലവിൽ കേസ് അന്വേഷിക്കുന്ന എസ്ഐടി (പ്രത്യേക അന്വേഷണ സംഘം) വിവിധ ഇടങ്ങളിലായി 53 ഹോട്ടലുകളിൽ തിരച്ചിൽ നടത്തുകയും, ശനിയാഴ്‌ച രാത്രി മുതൽ ഇതുവരെ 243 പേരെ ചോദ്യം ചെയ്യുകയും ചെയ്‌തു.
ധൻബാദ് എസ്‌എസ്‌പി സഞ്‌ജീവ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്‌ത സാഹചര്യത്തിലാണ് പോലീസ് അന്വേഷണം ശക്‌തമാക്കിയത്.
ധൻബാദ് അഡീഷണൽ ജില്ലാ ജഡ്‌ജി ആയിരുന്ന ഉത്തം ആനന്ദിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷ കണ്ടെത്താനുള്ള അന്വേഷണത്തിന് ഒടുവിൽ കൂടുതൽ നിയമലംഘനങ്ങൾ അന്വേഷണ സംഘത്തിന് മുൻപാകെ വെളിപ്പെട്ടു.
കൃത്യമായി രേഖകൾ പോലീസിൽ ഹാജരാക്കാൻ കഴിയാത്തതിനെ തുടർന്ന് 17 പേരെ അറസ്‌റ്റ് ചെയ്യുകയും, 250ലധികം ഓട്ടോറിക്ഷകൾ പിടിച്ചെടുക്കുകയും ചെയ്‌തിട്ടുണ്ടെന്നാണ് സൂചന. അതേസമയം കേസിൽ എഫ്ഐആർ രജിസ്‌റ്റർ ചെയ്യാൻ വൈകിയ പോലീസ് ഉദ്യോഗസ്‌ഥനെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്‌തിരുന്നു.
Read Also: കർണാടകയിൽ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്‌ഞ ആഗസ്‌റ്റ് നാലിന്