കൊൽക്കത്ത: രണ്ട് ദിവസത്തെ ബംഗാൾ സന്ദർശനത്തിനെത്തിയ ബിജെപി അധ്യക്ഷൻ ജെപി നഡ്ഡയുടെ വാഹന വ്യൂഹത്തിനെതിരെ കല്ലേറ്. സൗത്ത് 24 പാർഗനാസ് ജില്ലയിലെ ഡയമണ്ട് ഹാർബർ പ്രദേശത്തേക്കുള്ള യാത്രക്കിടയിലാണ് നഡ്ഡയുടെ വാഹനത്തിന് നേർക്ക് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു.
നഡ്ഡയുടെ വാഹനത്തിന് നേർക്ക് ആക്രമണമുണ്ടായതിന് പിന്നാലെ ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയയുടെ വാഹനത്തിന് നേരെയും ആക്രമണം നടന്നു. ആക്രമികൾ വാഹനത്തിന് നേരെ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങൾ വിജയ് വർഗീയ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. കല്ലേറിൽ അദ്ദേഹത്തിന് പരിക്കേൽക്കുകയും ചെയ്‌തു. ചില മാദ്ധ്യമ വാഹനങ്ങൾക്ക് നേരെയും ആക്രമണം നടന്നു.
അസഹിഷ്‌ണുതയും അധാർമ്മികതയും നിറഞ്ഞ ഒരു സംസ്‌ഥാനമായി ബംഗാളിനെ മമത എങ്ങനെ മാറ്റിയെന്ന് തിരിച്ചറിയാൻ തനിക്ക് ഈ യാത്രയിലൂടെ സാധിച്ചുവെന്ന് ജെപി നഡ്ഡ പറഞ്ഞു. ആക്രമണത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദുർഗയുടെ കൃപയാണ് തന്നെ രക്ഷിച്ചത്. മമത സർക്കാരിന് അധികകാലം നിലനിൽപ്പിലെന്നും ഗുണ്ടാരാജ് അവസാനിപ്പിക്കുമെന്ന് ഉറപ്പുനൽകുന്നതായും നഡ്ഡ വ്യക്‌തമാക്കി.
റോഡ് തടഞ്ഞ തൃണമൂൽ പ്രവർത്തകർ നഡ്ഡയുടെയും മറ്റും വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയായിരുന്നെന്ന് ബിജെപി ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ് ആരോപിച്ചു. നഡ്ഡയുടെ സന്ദർശനത്തിൽ സുരക്ഷാ വീഴ്‌ചയുണ്ടായെന്നും തൃണമൂൽ കോൺഗ്രസിന്റെ യഥാർഥ മുഖം വ്യക്‌തമാക്കുന്ന സംഭവമാണിതെന്നും ഘോഷ് ആരോപിച്ചു.
Read also: വാസ്‌തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു; ആരോപണങ്ങൾ അടിസ്‌ഥാന രഹിതം