കോഴിക്കോട്: കേരളത്തിൽ ദേശവിരുദ്ധ ശക്‌തികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണവുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നഡ്ഡ. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ മുന്നോടിയായി കേരളത്തിലെത്തിയ നഡ്ഡ കരിപ്പൂരില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കേരളത്തിലെ ദേശവിരുദ്ധ ശക്‌തികളുടെ പ്രവര്‍ത്തനം കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കുകയാണെന്നും നഡ്ഡ വ്യക്‌തമാക്കി.
കരിപ്പൂരിലെ സ്വീകരണത്തിന് ശേഷം നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ അദ്ദേഹം കോഴിക്കോടേക്ക് പോയി. ബിജെപി മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നഡ്ഡയ്‌ക്ക് സ്വീകരണം നല്‍കിയത്. വാദ്യമേളങ്ങളുടെയും നാടന്‍ കലാരൂപങ്ങളുടെയും അകമ്പടിയോടെ ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ ദേശീയ അധ്യക്ഷനെ സ്വീകരിച്ചു.
കേരളീയ വസ്‌ത്രം ധരിച്ചെത്തുന്ന മഹിളാ മോര്‍ച്ച പ്രവര്‍ത്തകരും സ്വീകരണത്തില്‍ പങ്കെടുത്തു. വൈകീട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തെ ജെപി നഡ്ഡ അഭിസംബോധന ചെയ്യും. അരലക്ഷത്തിലധികം ആളുകളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യങ്ങളും മത ഭീകരവാദവും ജെപി നഡ്ഡയുടെ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകും.
അടുത്തിടെ സംസ്‌ഥാനത്ത് നടന്ന മതഭീകരവാദ പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസ്‌ഥാന നേതൃത്വം ദേശീയ അദ്ധ്യക്ഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുപരിപാടിയില്‍ ജെപി നഡ്ഡ ഇക്കാര്യത്തില്‍ എന്തുനിലപാട് സ്വീകരിക്കുമെന്നാണ് രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്നത്.
Read Also: ഐ ലീഗ്; ഗോകുലം കേരള കിരീടത്തിലേക്ക്