പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ എസ്‌ഐ പ്രസാദ് വർക്കി പോലീസിനും മജിസ്‌ട്രേറ്റിനും നൽകിയ മൊഴിയിൽ വൈരുധ്യം. അന്വേഷണ ഉദ്യോഗസ്‌ഥൻ ടികെ സുബ്രഹ്‌മണ്യനെ വിസ്‌തരിക്കുന്നതിനിടെയാണ് ഇക്കാര്യം വ്യക്‌തമായത്. മധുവിനെ മുക്കാലിയിൽ നിന്ന് പോലീസ് ജീപ്പിൽ കയറ്റിയവരെ കുറിച്ചുള്ള വിശദീകരണത്തിലാണ് വൈരുധ്യം ഉള്ളത്.
മധുവിനെ താനും പോലീസുകാരും ചേർന്നാണ് ജീപ്പിൽ കയറ്റിയതെന്നാണ് മജിസ്‌റ്റീരിയൽ റിപ്പോർട് തയ്യാറാക്കിയ മുൻ മണ്ണാർക്കാട് ഫസ്‌റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എ രമേശന് നൽകിയ മൊഴിയിൽ പ്രസാദ് വർക്കി പറയുന്നത്. എന്നാൽ, മുക്കാലിയിൽ കൂടി നിന്നവരാണ് മധുവിനെ പോലീസ് ജീപ്പിൽ കയറ്റിയതെന്നാണ് അന്വേഷണ ഉദ്യോഗസ്‌ഥന് പ്രസാദ് വർക്കി മൊഴി നൽകിയതെന്ന് പ്രതിഭാഗം അഭിഭാഷകൻ ടി ഷാജിത് ചൂണ്ടിക്കാട്ടി.
ഒന്നാംപ്രതി ഹുസൈൻ മധുവിന്റെ അടുത്ത് ഉള്ള സമയത്ത് സിസിടിവിയിൽ കാണുന്ന ആരെയും സാക്ഷികളാക്കിയില്ല. ഹുസൈൻ മധുവിനെ ചവിട്ടുന്നത് ദൃശ്യങ്ങളിൽ നിന്ന് കാണാനില്ല. ഹുസൈന്റെ മുന്നിലോ പിന്നിലോ ഉണ്ടായിരുന്ന ആരെയും സാക്ഷികൾ ആകാത്തതിനാൽ ഹുസൈൻ മധുവിനെ ചവിട്ടുന്നത് കണ്ടെന്ന വാദം വിശ്വസിക്കാൻ കഴിയില്ലെന്നും പ്രതിഭാഗം വാദിച്ചു.
ഹുസൈന്റെ അഭിഭാഷകനാണ് നാല് ദിവസമായി അന്വേഷണ ഉദ്യോഗസ്‌ഥനെ വിസ്‌തരിച്ചത്. ഇനിയുള്ള ദിവസങ്ങളിൽ മറ്റ് പ്രതികളുടെ അഭിഭാഷകരുടെ വിസ്‌താരം തുടരും. മറ്റൊരു മജിസ്‌റ്റീരിയൽ റിപ്പോർട് തയ്യാറാക്കിയ ഒറ്റപ്പാലം മുൻ സബ് കളക്‌ടർ ജെറോമിക് ജോർജിനെ വീണ്ടും വിസ്‌തരിക്കുന്നത് അദ്ദേഹത്തിന്റെ കൂടി സമയം നോക്കി തീരുമാനിക്കാൻ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read: തവാങ് സംഘർഷം; നിയന്ത്രണ രേഖയിൽ സാഹചര്യങ്ങൾ സാധാരണ നിലയിലെന്ന് ചൈന