ന്യൂ ഡെൽഹി: ദേശീയ വിദ്യാഭ്യാസ നയത്തിന് ഊന്നൽ നൽകിക്കൊണ്ട് സ്കൂൾ പഠന സമ്പ്രദായത്തിൽ സമൂലമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പൂർത്തിയാക്കുന്ന 2022ൽ പുതിയ കരിക്കുലം അടക്കമുള്ള പരിഷ് കാരങ്ങൾ നടപ്പിലാക്കും എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം സർക്കാരിന്റെ കൂടുതൽ പദ്ധതികളെ ക്കുറിച്ച് സംസാരിച്ചത്.
നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ വിമർശിച്ച അദ്ദേഹം വിദ്യാർത്ഥികൾക്ക് കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കുന്നതാണ് മാർക്ക് അടിസ്ഥാനത്തിലുള്ള പഠന രീതിയെന്നും ചൂണ്ടികാണിച്ചു. രക്ഷിതാക്കളുടെ അഭിമാന പ്രശ്നമായി മാർക്കിനെ അവർ കാണുമ്പോൾ കുട്ടികൾ കൂടുതൽ സമ്മർദ്ദത്തിൽ അകപ്പെടുകയാണെന്നും മോദി പറയുന്നു.
ദേശീയ വിദ്യാഭാസ നയം ഇതിൽ നിന്നും വ്യത്യസ്തമായി പഠനത്തിനൊപ്പം പുതിയ അനുഭവങ്ങൾ സമ്മാനിക്കുന്നതും,കുറഞ്ഞ സിലബസ് ഉൾക്കൊള്ളുന്നതും ആയിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 2022ൽ പുതിയ സമ്പ്രദായം നടപ്പിലാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്.കുട്ടികളിൽ ചിന്താശേഷി,
പഠനത്തോടുള്ള താൽപര്യം, മറ്റു കഴിവുകൾ എന്നിവ വർദ്ധിപ്പിക്കുകയാണ് പുതിയ വിദ്യാഭ്യാസ നയത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.