തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും. ഉച്ചയ്‌ക്ക് ഒരുമണിക്ക് പത്തനംതിട്ടയിൽ അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയിൽ പ്രസംഗിക്കും. പുതുതായി ബിജെപിയിലേക്ക് എത്തിയ പത്‌മജ വേണുഗോപാൽ അടക്കം വേദിയിലുണ്ടാകും. എൻഡിഎ സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് മോദിയെത്തുന്നത്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് തലസ്‌ഥാനത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ ഏഴ് മുതൽ ഉച്ചയ്‌ക്ക് ഒരുമണിവരെ വിമാനത്താവളത്തോട് ചേർന്ന ശംഖുമുഖം, ചാക്ക മേഖലകളിലാണ് നിയന്ത്രണം. പ്രദേശത്ത് വാഹന പാർക്കിങ്ങും ഡ്രോൺ പറത്തുന്നതും നിരോധിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലും ഇന്ന് പൊതുയോഗമുണ്ട്. കന്യാകുമാരിയിൽ ബിജെപിയുടെ റാലിയിൽ പ്രധാനമന്ത്രി സംസാരിക്കും.
ഡെൽഹിയിൽ നിന്ന് രാവിലെ 10.30ന് തിരുവനന്തപുരം വിമാനമിറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്‌ടറിൽ നാഗർകോവിലിലേക്ക് പോകും. അവിടെ നിന്ന് പത്തനംതിട്ട ജില്ലാ സ്‌റ്റേഡിയത്തിൽ ഉച്ചയ്‌ക്ക് നടക്കുന്ന പൊതുസമ്മേളനത്തിനെത്തും. പത്തനംതിട്ട, മാവേലിക്കര മണ്ഡലങ്ങളിലെ എൻഡിഎ സ്‌ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിന് ശേഷം കൊച്ചിയിലേക്ക് പോകും. അതേസമയം, സഖ്യരൂപീകരണം പൂർത്തിയാകാത്തതിനാൽ തമിഴ്‌നാട്ടിലെ ഒരു സ്‌ഥാനാർഥിയെയും ബിജെപിക്ക് പ്രഖ്യാപിക്കാനായിട്ടില്ല.
Most Read| രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചു