കണ്ണൂർ: വ്യക്‌തി വൈരാഗ്യം തീർക്കാൻ കണ്ണൂരിൽ യുവാവിനെതിരെ എസ്‌ഐ പോക്‌സോ കേസെടുത്ത സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കണ്ണൂർ റൂറൽ എസ്‌പി നവനീത് ശർമ. തന്നെ കള്ളക്കേസിൽ എസ്‌ഐ മനപ്പൂർവം കുടുക്കാൻ ശ്രമിക്കുന്നുവെന്ന് കാണിച്ച് പയ്യന്നൂരിലെ ടയർ വ്യാപാരിയായ ഷമീം പോലീസിൽ പരാതി നൽകിയിരുന്നു. കാറിൽ ഉണ്ടായിരുന്ന മകളെ ഷമീം കയറിപിടിച്ചെന്ന് ആരോപിച്ചായിരുന്നു എസ്‌ഐ യുവാവിനെതിരെ പോക്‌സോ ചുമത്തിയത്.
കഴിഞ്ഞ ഓഗസ്‌റ്റ് 19ന് ആണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പയ്യന്നൂരിലെ ബേക്കറിയിൽ കേക്ക് വാങ്ങാനെത്തിയ എസ്‌ഐ ഷമീമിന്റെ ടയറു കടയ്‌ക്ക് മുന്നിലാണ് കാർ പാർക്ക് ചെയ്‌തിരുന്നത്. എസ്ഐയുടെ ഭാര്യയും മകളും കാറിൽ ഉണ്ടായിരുന്നു. എന്നാൽ, ടയർ ഷോപ്പിലേക്കെത്തുന്ന മറ്റ് വാഹനങ്ങൾക്ക് ബുദ്ധിമുട്ടായതോടെ കാർ നീക്കിയിടാൻ ഷമീം എസ്‌ഐയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, എസ്‌ഐ വാഹനം നീക്കിയിടാൻ തയ്യാറായില്ല. തുടർന്ന് ഷമീമും എസ്‌ഐയും തമ്മിൽ വാക്കുതർക്കമുണ്ടായി.
തുടർന്ന് കാറുമായി പോയ എസ്‌ഐ അടുത്ത ദിവസം പോലീസ് വാഹനവുമായി എത്തി കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നില്ലെന്ന് പറഞ്ഞ് യുവാവിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ കാറിലുണ്ടായിരുന്ന മകളെ ഷമീം കയറിപ്പിടിച്ചെന്ന് ആരോപിച്ച് യുവാവിനെതിരെ പോലീസിൽ പരാതിയും നൽകിയിരുന്നു. എസ്ഐയുടെ ഭാര്യയാണ് പരാതി നൽകിയത്. ഇതോടെ തനിക്കെതിരെ കള്ളക്കേസ് എടുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എസ്‌ഐക്കെതിരെ ഷമീം എസ്‌പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി.
ഷമീമിന്റെ സഹോദരൻ ഷിഹാബിനെ എസ്‌ഐ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പരാതി ഉണ്ട്. സംഭവം വിവാദമായതോടെയാണ് പോക്‌സോ പരാതി വിശദമായി അന്വേഷിക്കാൻ കണ്ണൂർ റൂറൽ എസ്‌പി നിർദ്ദേശം നൽകിയത്. അതേസമയം, സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിൽ ഉദ്യോഗസ്‌ഥന്റെ ഭഗത്ത് വീഴ്‌ച ഉണ്ടായതായി കണ്ടെത്തിയതോടെ എസ്‌ഐയെ സ്‌ഥലം മാറ്റി. ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുക.
Read Also: കോവിഡ് നിയന്ത്രണ ഇളവുകൾ; സംസ്‌ഥാനത്ത് ഇന്ന് മുതൽ പ്രാബല്യത്തിൽ