തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തിയ പശ്‌ചാത്തലത്തിൽ സംസ്‌ഥാന സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇതേ തുടർന്ന് സംസ്‌ഥാനത്ത് ഇന്ന് മുതൽ ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാവുന്നതാണ്. കൂടാതെ ബാറുകളിൽ മദ്യം വിളമ്പുന്നതിനും, രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ജീവനക്കാരുമായി നീന്തല്‍കുളങ്ങളും, ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങളും തുറന്ന് പ്രവര്‍ത്തിക്കുന്നതിനും അനുമതിയുണ്ട്.
അതേസമയം കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് പ്രവർത്തിക്കുന്ന സ്‌ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്. സംസ്‌ഥാനത്ത് രണ്ടാം ലോക്ക്ഡൗൺ പിൻവലിച്ചതിന് പിന്നാലെ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും, ബാറുകളിൽ മദ്യം വിളമ്പുന്നതിനും അനുമതി നൽകണമെന്ന ആവശ്യം ശക്‌തമായിരുന്നു. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ഇത് നീട്ടിക്കൊണ്ട് പോകുകയായിരുന്നു.
നിലവിൽ സംസ്‌ഥാനത്ത് കഴിഞ്ഞ ആഴ്‌ചത്തേക്കാൾ 8 ശതമാനം രോഗികളുടെ കുറവ് പ്രതിവാര കണക്കിൽ ഉണ്ടായതോടെയാണ് ഇളവുകൾ നൽകാൻ സർക്കാർ തീരുമാനിച്ചത്. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച ആളുകൾക്ക് മാത്രമായിരിക്കും ഹോട്ടലുകളിലും ബാറുകളിലും പ്രവേശനം ഉണ്ടാകുക. കൂടാതെ ജീവനക്കാരും രണ്ട് ഡോസ് വാക്‌സിൻ എടുക്കണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം വാക്‌സിനേഷന്‍ നിബന്ധന 18 വയസിൽ താഴെയുള്ളവര്‍ക്ക് ബാധകമല്ല. ഇതേ മാനദണ്ഡം അനുസരിച്ച് നീന്തല്‍കുളവും ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങളും തുറന്ന് പ്രവര്‍ത്തിക്കാം.
Read also: നൻമയുടെ തുടിപ്പായി നേവിസ്; ഹൃദയ ശസ്‌ത്രക്രിയ വിജയകരം