തിരുവനന്തപുരം: വർക്കലയ്‌ക്കടുത്തുള്ള റെയിൽവേ ക്രോസിൽ, ഗേറ്റ് കീപ്പർ ഓട്ടോ യാത്രക്കാരെ റെയിൽപാളത്തിന് നടുവിലാക്കി ഇരുഭാഗത്തെയും ഗേറ്റുകൾ പൂട്ടിയതായി പരാതി. ട്രെയിൻ കടന്നുപോയി ഏറെ നേരം കഴിഞ്ഞിട്ടും ഗേറ്റ് തുറക്കാത്തത് ചോദ്യം ചെയ്‌തതിനെ തുടർന്നാണ് അമ്മയും മകനും സഞ്ചരിച്ച ഓട്ടോ പത്ത് മിനിറ്റോളം ട്രാക്കിൽ തടഞ്ഞിട്ടത്.
ബുധനാഴ്‌ച പുലർച്ചെ വർക്കലക്ക് അടുത്തുള്ള പുന്നമൂട് റെയിൽവേ ക്രോസിലാണ് സംഭവം നടന്നത്. മലയിൻകീഴ് സ്വദേശിയായ സാജനും അമ്മയും ഭാര്യയും പുലർച്ചെയാണ് തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകാൻ ട്രെയിനിൽ കയറിയത്. കോച്ച് മാറി കയറിയതിനാൽ വർക്കലയിൽ നിന്ന് ഇറങ്ങി അടുത്ത കോച്ചിലേക്ക് മാറുമ്പോൾ ട്രെയിൻ നീങ്ങി തുടങ്ങിയിരുന്നു. ഭാര്യക്ക് ട്രെയിനിൽ കയറാൻ പറ്റിയെങ്കിലും സാജനും അമ്മയ്‌ക്കും കയറാനായില്ല.
അടുത്ത ട്രെയിൻ വരാൻ ഒരു മണിക്കൂറിലധികം സമയമുണ്ടെന്ന് സ്‌റ്റേഷൻ അധികൃതർ പറഞ്ഞതിനെ തുടർന്ന് ഭാര്യയെ അന്വേഷിച്ച് ഓട്ടോയിൽ കൊല്ലം റെയിൽവേ സ്‌റ്റേഷനിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു. കുറച്ച് ദൂരം മുന്നോട്ട് പോയപ്പോഴേക്കും അടച്ചിട്ട റെയിൽവേ ഗേറ്റിന് മുന്നിലെത്തി. ട്രെയിൻ പോയി ഏറെനേരം കഴിഞ്ഞ് ഗേറ്റ് തുറക്കാത്തതിനാൽ ‘ഉറങ്ങിപ്പോയോ’ എന്ന് ഓട്ടോ ഡ്രൈവർ ഗേറ്റ് കീപ്പറോട് ചോദിച്ചു. ഇതാണ് പ്രകോപനത്തിന് കാരണമായത്.
ഗേറ്റ് പകുതി അടച്ച ഗേറ്റ് കീപ്പർ ഓട്ടോ ഡ്രൈവറുമായി തർക്കമായി. പിന്നീട് രണ്ടുഗേറ്റും പൂർണമായി അടക്കുകയായിരുന്നു. അത്യാവശ്യമായി പോകേണ്ടതുണ്ടെന്ന് ഏറെ അഭ്യർഥിച്ച ശേഷമാണ് ഗേറ്റ് തുറന്നതെന്ന് സാജൻ പറയുന്നു. സംഭവത്തിൽ പോലീസിൽ പരാതി നൽകിയേക്കുമെന്നാണ് വിവരം.
Also Read: സിൽവർ ലൈൻ നടപ്പാക്കാൻ സമ്മതിക്കില്ല, സർവേക്കല്ലുകൾ പിഴുതെറിയും; കെ സുധാകരൻ