തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് എതിരെ ജനസമൂഹത്തെ രംഗത്തിറക്കി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. സിൽവർ ലൈൻ പദ്ധതി കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ രാഷ്‌ട്രീയ പ്രതിസന്ധിയാണെന്ന് അദ്ദേഹം പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയിലെ 5 ശതമാനം കമ്മീഷനിലാണ് മുഖ്യമന്ത്രിയുടെ കണ്ണ്. കോടതിയെപ്പോലും മാനിക്കാതെയാണ് മുഖ്യമന്ത്രി പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. സിൽവർ ലൈൻ പുനരധിവാസ പാക്കേജ് പ്രലോഭനം മാത്രമാണെന്നും കെ സുധാകരൻ ആരോപിച്ചു.
സിൽവർ ലൈനെതിരെ സമര പദ്ധതികളുമായി മുന്നോട്ട് പോകും. ജനസമൂഹത്തെ രംഗത്തിറക്കി സർവേക്കല്ലുകൾ പിഴുതെറിയുമെന്ന ഭീഷണിയും സുധാകരൻ മുഴക്കി. മുഖ്യമന്ത്രിക്ക് വേണമെങ്കിൽ ഭവിഷ്യത്ത് വിളിച്ച് വരുത്താം. വീടുകൾ തോറും കയറിയിറങ്ങി പദ്ധതിയുടെ ആഘാതം വിശദീകരിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.
പദ്ധതിയുടെ രക്‌ത സാക്ഷികളാകാൻ പോകുന്നവരെ അണിനിരത്തി ജനകീയ പ്രക്ഷോഭം നടത്തും. ഒരു കാരണവശാലും സിൽവർ ലൈൻ പദ്ധതി നടപ്പാകില്ല. പദ്ധതി കാലഹരണപ്പെട്ട ടെക്നോളോജി ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി എന്ത് ഉറപ്പിലാണ് സർക്കാർ സർവേ നടത്തി കല്ലിടുന്നതെന്ന് അദ്ദേഹം ചോദിച്ചു.
പഠനം നടത്തുന്ന ഏജൻസിയെ സർക്കാർ നേരിട്ട് തിരഞ്ഞെടുത്തതാണ്. അത് കൊണ്ട് തന്നെ അവരുടെ പഠന റിപ്പോർട് എങ്ങനെയായിരിക്കും എന്ന് ഉറപ്പിക്കാവുന്നതല്ലേ. കോൺഗ്രസിനെ വികസനം പഠിപ്പിക്കാൻ പിണറായി വരേണ്ടെന്നും സുധാകരൻ പറഞ്ഞു.
Most Read: പദ്ധതിക്കായി ജനങ്ങളെ ഉപദ്രവിക്കുക എന്നതല്ല സർക്കാർ നയം; മുഖ്യമന്ത്രി