തിരുവനന്തപുരം: പദ്ധതിക്കായി ജനങ്ങളെ ഉപദ്രവിക്കുന്നതല്ല സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്ന പൗരപ്രമുഖരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ഗതാഗത സൗകര്യങ്ങള്‍ വികസിക്കണം. നാടിന്റെ വികസനത്തിന് എതിരായി ആരെങ്കിലും രംഗത്തെത്തിയാല്‍ അതിന് വഴിപ്പെടില്ലെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
നാടിന്റെ മുന്നോട്ട് പോക്കിന് വന്‍ വികസന പദ്ധതികള്‍ അത്യാവശ്യമാണ്. പദ്ധതി നടപ്പാക്കുമ്പോള്‍ പുനരധിവാസം നല്ല രീതിയില്‍ ഉറപ്പ് വരുത്തും. 13,265 കോടി രൂപ നഷ്‌ടപരിഹാരത്തിന് നീക്കി വച്ചിട്ടുണ്ട്. കെ-റെയില്‍ പദ്ധതി നടപ്പാക്കുമ്പോള്‍ പൊളിക്കേണ്ടി വരുന്ന കെട്ടിടങ്ങളുടെ കാര്യത്തിലും പുനരധിവാസം സര്‍ക്കാര്‍ ഉറപ്പാക്കും. ഗ്രാമപ്രദേശങ്ങളില്‍ കമ്പോള വിലയുടെ നാലിരട്ടിയും പട്ടണങ്ങളില്‍ രണ്ടിരട്ടിയും നഷ്‌ടപരിഹാരം നല്‍കും.
1730 കോടി പുനരധിവാസത്തിനും, 4460 കോടി വീടുകളുടെ നഷ്‌ടപരിഹാരത്തിനും മാറ്റിവച്ചു. റെയില്‍ ഗതാഗതമാണ് ഏറ്റവും പരിസ്‌ഥിതി സൗഹൃദം. സില്‍വര്‍ ലൈന്‍ പരിസ്‌ഥിതിക്ക് വലിയ നേട്ടം ഉണ്ടാക്കും. ഇതിന്റെ 88 കിലോ മീറ്റര്‍ തൂണുകളിലൂടെയാണ് കടന്ന് പോകുന്നത്. അതിനാല്‍ തന്നെ നെല്‍പ്പാടങ്ങള്‍ക്കും തണ്ണീര്‍തടങ്ങള്‍ക്കും ഒന്നും സംഭവിക്കില്ല. കാര്‍ബണ്‍ ബഹിര്‍ഗമന തോത് ഗണ്യമായി കുറയും. പൂര്‍ണമായും പരിസ്‌ഥിതി സൗഹൃദമാണ്.
സംസ്‌ഥാനത്തെ ദേശീയ പാതയുടെ അവസ്‌ഥ പലയിടത്തും പഴയ പഞ്ചായത്ത് റോഡിനേക്കാള്‍ പരിതാപകരമാണ്. റെയില്‍വേ വികസനം പദ്ധതിക്ക് ബദലാവില്ല. റോഡുകള്‍ വികസിപ്പിക്കുക എന്നതും ജനസാന്ദ്രത ഏറിയ പ്രദേശങ്ങളില്‍ വലിയ പ്രതിസന്ധി ഉണ്ടാക്കും. അനാവശ്യ എതിര്‍പ്പുകള്‍ക്ക് വഴങ്ങിക്കൊടുക്കില്ല. സില്‍വല്‍ ലൈന്‍ പദ്ധതിക്ക് ആകെ 63,941 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. 56,891 കോടി രൂപ അഞ്ച് വര്‍ഷം കൊണ്ട് ചിലവാക്കും. 2025ല്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Read Also: ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; സൈന്യം രണ്ട് ഭീകരരെ വധിച്ചു