കണ്ണൂർ: പാനൂരിൽ ഭാര്യയെയും ഒന്നര വയസുള്ള മകളെയും പുഴയിൽ തള്ളിയിട്ട പ്രതി ഷിജുവിന്റെ മൊഴി പുറത്ത്. ഭാര്യയുടെ 50 പവനോളം സ്വർണം പണയം വച്ചിരുന്നു. ഇത് ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഷിജു പോലീസിന് മൊഴി നല്‍കി.
കുട്ടിയെ കൊല്ലണമെന്ന് കരുതിയിരുന്നില്ല. താനും ആത്‍മഹത്യ ചെയ്യാനാണ് ഉദ്ദേശിച്ചത്. ആളുകൾ വന്നത് കൊണ്ടാണ് ഓടി രക്ഷപ്പെട്ടതെന്നും ഷിജു കതിരൂർ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഷിജുവിനെ മട്ടന്നൂർ കോടതി റിമാൻഡ് ചെയ്‌തു.
മകളെയും ഭാര്യയേയും പുഴയിലേക്ക് തള്ളിയിട്ട ശേഷം ഇവിടെ നിന്നും കടന്നുകളഞ്ഞ ഷിജുവിനെ മട്ടന്നൂരിൽ നിന്നാണ് ഇന്നലെ പോലീസ് പിടികൂടിയത്. ഒന്നര വയസുകാരിയായ മകള്‍ അൻവിതയെയും ഭാര്യ സോനയെയും ഷിജു പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. സോനയെ നാട്ടുകാർ രക്ഷിച്ചുവെങ്കിലും അൻവിത മരിച്ചു.
മൂന്ന് വർഷം മുൻപാണ് ഷിജുവിന്റെയും സോനയുടെയും വിവാഹം കഴിഞ്ഞത്. ഇവർ തമ്മിൽ യാതൊരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.
വെള്ളിയാഴ്‌ച വൈകിട്ട് ആറോടെയാണ് സംഭവം. പാത്തിപ്പാലം വള്ള്യായി റോഡില്‍ ജല അതോറിറ്റി ഭാഗത്തെ പുഴയില്‍ വീണ നിലയിലാണ് സോനയെയും കുഞ്ഞിനെയും കണ്ടത്. സോനയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് അവരെ രക്ഷപ്പെടുത്തിയത്. നാട്ടുകാരും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
സംഭവ ശേഷം മൊബൈൽ ഫോൺ ഓഫാക്കി ഒളിവിൽ പോയ ഷിജുവിനെ കണ്ടെത്താൻ മൂന്ന് ടീമുകളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തിയത്. മട്ടന്നൂരിലെത്തിയ ഷിജു തന്റെ മൊബൈൽ ഫോൺ ഓൺ ചെയ്‌തതോടെയാണ് പോലീസിന് ഇയാളെ പിടിക്കാനുള്ള വഴി തുറന്നുകിട്ടിയത്. കൊലപാതക കുറ്റത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തത്.
Most Read: സ്‌കൂളിന് ഭൂമി വാങ്ങാൻ കഴുത്തിൽ കിടന്ന സ്വർണമാല ഊരിനൽകി അധ്യാപിക