മലപ്പുറം: അറിവ് പകർന്നു കൊടുക്കേണ്ടവർ മാത്രമല്ല മാതൃക ആവേണ്ടവർ കൂടിയാണ് അധ്യാപകർ. വിദ്യയോളം വിലയുള്ള മറ്റൊന്നും ലോകത്തിൽ ഇല്ല, അത് മറ്റുള്ളവർക്ക് പകർന്നു നൽകുന്നതിലും വലിയ പുണ്യവും വേറെയില്ല. ഈ തിരിച്ചറിവ് ഉള്ളതുകൊണ്ടാണ് ജോലി ചെയ്യുന്ന സ്‌കൂളിന് സ്വന്തമായി ഭൂമി വാങ്ങാൻ നാട്ടുകാർ അരയും തലയും മുറുക്കി ഇറങ്ങിയപ്പോൾ ഈ അധ്യാപിക കഴുത്തിൽ കിടന്ന സ്വർണമാല തന്നെ ഊരി നൽകിയത്.
നൂറ്റാണ്ട് പിന്നിട്ടിട്ടും വാടകക്കെട്ടിടത്തിലെ അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന നെടിയിരുപ്പ് ജിഎൽപി സ്‌കൂളിന് ഭൂമി വാങ്ങുന്നതിനുള്ള ധന സമാഹരണത്തിലേക്കാണ് പ്രഥമാധ്യാപികയുടെ ചുമതല വഹിക്കുന്ന വി ബിന്ദു കഴുത്തിൽക്കിടന്ന രണ്ടുപവന്റെ മാല ഊരിനൽകി മാതൃകയായത്. അധ്യാപികയുടെ സദ്പ്രവൃത്തി നാട്ടുകാർക്കും ആവേശമായി. കോഴിക്കോട് പാലാഴി സ്വദേശിയായ ബിന്ദു 2008 മുതൽ ഇവിടെ അധ്യാപികയാണ്.
1914ൽ പ്രവർത്തനം തുടങ്ങിയ സ്‌കൂളിന്റെ കെട്ടിടം പഴകി ജീർണിച്ചിട്ടു വർഷങ്ങളായി. പ്രീ പ്രൈമറിയും ഒന്നു മുതൽ അഞ്ചുവരെ ക്‌ളാസുകളുമുള്ള സ്‌കൂളിൽ ഏഴ് അധ്യാപകരും 237 വിദ്യാർഥികളുമുണ്ട്. മുഴുവൻ വിദ്യാർഥികളെയും ഉൾക്കൊള്ളാനുള്ള സൗകര്യം സ്‌കൂളിന് ഇല്ല. വാടക കെട്ടിടത്തിൽ ആയതിനാൽ സർക്കാർ സഹായവും കിട്ടില്ല.
ശൗചാലയമടക്കമുള്ള സൗകര്യങ്ങൾ നാട്ടുകാരും അധ്യാപകരും ചേർന്നാണ് ഒരുക്കിയത്. നാട്ടിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ ആധുനിക രീതിയിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഉണ്ടാവണമെന്ന് നാട്ടുകാരും അധ്യാപകരും ഒരുപോലെ ആഗ്രഹിക്കുന്നുണ്ട്.
എന്നാൽ, അതിനെല്ലാം സ്‌ഥല ലഭ്യതയായിരുന്നു പ്രശ്‌നം. ദേശീയ പാതയോരത്ത് സ്‌കൂൾ പ്രവർത്തിക്കുന്ന ഭൂമി വിലക്കു കൈമാറാൻ മാനേജർ തയ്യാറാണ്. 15 സെന്റ് സൗജന്യമായും 50 സെന്റ് വിപണിവിലയിൽ കുറച്ചും നൽകാമെന്നു വാഗ്‌ദാനം ചെയ്‌തിട്ടുമുണ്ട്. 65 സെന്റ് ഭൂമി കിട്ടിയാൽ സ്‌കൂളിന് സ്വന്തമായി കെട്ടിടവും മറ്റു സൗകര്യങ്ങളും ഉണ്ടാക്കാനാകും.
ഈ സാഹചര്യത്തിലാണ് കഴിഞ്ഞദിവസം ജനകീയ വികസനസമിതി രൂപവൽക്കരിച്ചത്. ചെയർമാൻ ദിലീപ് മൊടപ്പിലാശ്ശീരി ഒരു ലക്ഷം രൂപ സംഭാവന ചെയ്‌തു. പ്രമുഖ വ്യക്‌തികളെയും സ്‌ഥാപനങ്ങളെയും കണ്ട് തുക സ്വരൂപിക്കാനാണ് ജനകീയ സമിതിയുടെ തീരുമാനം.
Most Read: ഏറ്റവും പൊക്കമുള്ള സ്‍ത്രീ; റുമൈസ ഗൽഗിക്ക് വീണ്ടും ഗിന്നസ് റെക്കോർഡ്