ശാരീരിക പരിമിതികൾകൊണ്ട് ഗിന്നസ് ലോക റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് തുർക്കി സ്വദേശിയായ റുമൈസ ഗൽഗിയെന്ന 24കാരി. ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പൊക്കമുള്ള സ്‍ത്രീ എന്ന റെക്കോർഡാണ് റുമൈസ സ്വന്തമാക്കിയിരിക്കുന്നത്. 7 അടിക്കു മുകളിലാണ് റുമൈസയുടെ ഉയരം. കൃത്യമായി പറഞ്ഞാൽ 215.16 സെന്റിമീറ്റർ. 2014ൽ ഏറ്റവും പൊക്കമുള്ള കൗമാരക്കാരി എന്ന റെക്കോർഡും റുമൈസ സ്വന്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസമാണ് ഗിന്നസ് റെക്കോർഡ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ശരീരത്തിന് അമിത വളർച്ച ഉണ്ടാകുന്ന വീവർ സിൻഡ്രോമും അനുബന്ധ രോഗങ്ങളുമാണ് റുമൈസയെ ബാധിച്ചിരിക്കുന്നത്. അതിനാൽ സാധാരണഗതിയിൽ ചലിക്കുന്നതിന് ബുദ്ധിമുട്ടുകളുള്ള റുമൈസ വീൽചെയറിന്റെയും വാക്കറിന്റേയും സഹായത്തോടെയാണ് സഞ്ചരിക്കുന്നത്.
നാം എങ്ങനെയാണോ ഉള്ളത് അതേ രീതിയിൽ സ്വയം അംഗീകരിച്ചാൽ ഏത് പരിമിതികളെയും നേട്ടമാക്കി മാറ്റാൻ സാധിക്കുമെന്നാണ് റുമൈസ പറയുന്നത്. ഉള്ളിലുള്ള ശക്‌തിയും കഴിവുകളും സ്വയം തിരിച്ചറിയണമെന്നും റുമൈസ കൂട്ടിച്ചേർത്തു.
ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും ഉയരമുള്ള സ്‍ത്രീ എന്ന റെക്കോർഡ് അത്രവേഗം തകർക്കപ്പെടുന്ന ഒന്നല്ലെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ എഡിറ്റർ ഇൻ ചീഫായ ക്രയ്ഗ് ഗ്‌ളെൻഡേ പറയുന്നു. അതിനാൽ റുമൈസയുടെ റെക്കോർഡ് നേട്ടം പ്രത്യേകതകളുള്ള ഒന്നാണ്. പ്രതിസന്ധികളിൽ തളരാതെ ആത്‌മവിശ്വാസം കാത്തുസൂക്ഷിക്കുന്ന റുമൈസ മറ്റുള്ളവർക്കും പ്രചോദനമാണെന്നും ക്രയ്ഗ് വ്യക്‌തമാക്കി.
Read also: ഗൾഫിലെ മികച്ച സ്‌ത്രീ സൗഹൃദ തൊഴിലിടങ്ങളിൽ ഇടംനേടി ദുബായ് കസ്‌റ്റംസ്