ദുബൈ: ഗൾഫ് മേഖലയിലെ ഏറ്റവും മികച്ച അഞ്ച് സ്‌ത്രീ സൗഹൃദ തൊഴിലിടങ്ങളിൽ ഇടം നേടി ദുബായ് കസ്‌റ്റംസ്. ‘ഗ്രേറ്റ് പ്ളേസ് ടു വർക്ക്’ എന്ന സംഘടനയുടെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഒരു സ്‌ഥാപനത്തിനുള്ളിലെ വിശ്വാസ്യത, ബഹുമാനം, നീതി, അഭിമാനം, സൗഹൃദത്തിന്റെ തോത് എന്നിവ വിലയിരുത്തിക്കൊണ്ട് പൊതു, സ്വകാര്യ മേഖലയിലെ 450 സ്‌ഥാപനങ്ങളെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്.
വനിതാ ജീവനക്കാരെ ശാക്‌തീകരിക്കാൻ നിരവധി സംരംഭങ്ങളും പരിപാടികളുമാണ് ദുബായ് കസ്‌റ്റംസ് നടപ്പാക്കിയത്. കോവിഡ് സമയത്ത് സ്‍ത്രീ ജീവനക്കാർക്ക് വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതിന് മുൻഗണന നൽകുകയും ചെയ്‌തു. ഇതിനെല്ലാമുള്ള അംഗീകാരം കൂടിയാണിതെന്ന് യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ അംഗീകാരത്തിന് തങ്ങളുടെ വനിതാ ജീവനക്കാരെ അഭിനന്ദിക്കുന്നതായി പോർട്ട്സ്, കസ്‌റ്റംസ് ആന്റ് ഫ്രീ സോൺ കോർപ്പറേഷൻ സിഇഒയും കസ്‌റ്റംസ് ഡയറക്‌ടർ ജനറലുമായ അഹമ്മദ് മഹ്‍ബൂബ് മുസാബിഹ് പറഞ്ഞു.
741 വനിതാ ജീവനക്കാരാണ് ദുബായ് കസ്‌റ്റംസിൽ ഉള്ളത്. ഇത് ആകെ മാനവ വിഭവ ശേഷിയുടെ 30 ശതമാനമാണ്. പരിശോധന, ഫീൽഡ് ജോലികള്‍ ഉൾപ്പടെ വിവിധ മേഖലകളിൽ അവർ പ്രവർത്തിക്കുന്നു. വനിതാ ജീവനക്കാർക്ക് ദുബായ് കസ്‌റ്റംസിൽ ഒരു സവിശേഷ സ്‌ഥാനമുണ്ടെന്ന് എച്ച്ആർ ഡിവിഷനിലെ കോർപ്പറേറ്റ് കൾച്ചർ മേധാവി ഇമാൻ താഹിർ പറഞ്ഞു.
സജീവവും ശ്രദ്ധേയവുമായ പങ്കാണ് അവര്‍ വഹിക്കുന്നത്. കൂടുതൽ ക്രിയാത്‌മകവും ഉൽപാദന ക്ഷമവുമായിരിക്കാൻ തൊഴിലിടം ഏറ്റവും മികച്ചതാക്കുകയാണ് തങ്ങളുടെ ഉത്തരവാദിത്തമെന്നും എച്ച്ആര്‍ മേധാവി കൂട്ടിച്ചേർത്തു.
Most Read: ആശുപത്രി കിടക്കയിലും ഇഷ്‌ട ഗാനം ആസ്വദിച്ച് പാടി കുരുന്ന്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ