കോഴിക്കോട്: ജില്ലയിലെ കോർപ്പറേഷൻ പരിധിയിൽ ഉപ്പിലിട്ട പഴങ്ങളും പച്ചക്കറികളും വിൽക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയ നടപടിയിൽ പ്രതിഷേധിച്ച് സിഐടിയു രംഗത്ത്. ഭക്ഷണത്തിന് നിരോധനം ഏർപ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് സിഐടിയു. നപടിപടിയിൽ പ്രതിഷേധിച്ച് കോഴിക്കോട് കോർപ്പറേഷന് എതിരെയാണ് സിഐടിയു രംഗത്തെത്തിയിരിക്കുന്നത്.
കച്ചവടക്കാരെ തെരുവിലേക്ക് ഇറക്കുന്നത് എന്ത് അടിസ്‌ഥാനത്തിൽ ആണെന്നാണ് സിഐടിയു ചോദിക്കുന്നത്. ആരോട് ചർച്ച ചെയ്‌താണ് തീരുമാനം എടുത്തതെന്നും, ഈ നടപടിയുടെ ആയുസ് അടുത്ത വെണ്ടറിങ് കമ്മിറ്റി വരെ മാത്രമാണുള്ളതെന്നും ജില്ലാ സെക്രട്ടറി സിപി സുലൈമാൻ പറഞ്ഞു. അതേസമയം, കച്ചവടക്കാരുമായി തിങ്കളാഴ്‌ച ചർച്ച നടത്തുമെന്നാണ് മേയർ ബീന ഫിലിപ്പ് അറിയിച്ചിരിക്കുന്നത്. കൂടുതൽ പേർ പരാതിയുമായി എത്തിയതിനെ തുടർന്നാണ് നിരോധനമെന്നും ലൈസൻസുള്ളവരെ മാത്രമേ ഇനി കച്ചവടം നടത്താൻ അനുവദിക്കുകയുള്ളൂവെന്നും മേയർ പറഞ്ഞു.
വെള്ളമാണെന്ന് കരുതി ബീച്ചിലെ തട്ടുകടയിൽ നിന്നും അസറ്റിക് ആസിഡ് കുടിച്ച രണ്ട് വിദ്യാർഥികൾക്ക് പൊള്ളലേറ്റിരുന്നു. അതിന് പിന്നാലെ നടത്തിയ പരിശോധനകളുടെ ഭാഗമായാണ് ഇപ്പോൾ വിലക്ക് ഏർപ്പെടുത്തിയത്. കുട്ടികൾക്ക് പൊള്ളലേറ്റതിനെ തുടർന്ന് കോർപ്പറേഷൻ പരിധിയിലെ 53 കടകളിലാണ് അധികൃതർ പരിശോധന നടത്തിയത്. തുടർന്ന് 12 കടകൾ താൽക്കാലികമായി അടപ്പിക്കുകയും, 8 കടകൾക്ക് നോട്ടിസ് നൽകുകയും ചെയ്‌തു. 17 കടകളിൽ നിന്നു മാനദണ്ഡങ്ങൾ പാലിക്കാതെ സൂക്ഷിച്ച 35 ലീറ്റർ ഗ്ളേഷ്യൽ അസറ്റിക് ആസിഡ് പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്.
Most Read: ഗൂഢാലോചന കേസ്; എഫ്‌ഐആർ റദ്ദാക്കണമെന്ന ഹരജിയിൽ സർക്കാർ നിലപാട് തേടി