കേരളത്തിലെ പാഠഭാഗങ്ങളില്‍ ഭഗത് സിംഗിന്റെ ചരിത്രം ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ്. കര്‍ണാടക സര്‍ക്കാര്‍ പത്താം ക്ളാസിലെ കന്നഡ പാഠപുസ്‍തകത്തില്‍ നിന്ന് ഭഗത് സിംഗിനെക്കുറിച്ചുള്ള ഭാഗം ഒഴിവാക്കിയതിന് പിന്നാലെയാണ് കേരള വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. കേരളത്തിലെ പാഠപുസ്‍തകങ്ങളിലൂടെ വിദ്യാര്‍ഥികളെ ഭഗത് സിംഗിന്റെ ചരിത്രം പഠിപ്പിക്കുമെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
‘ഇന്ത്യയുടെ ധീര പുത്രനാണ്, രക്‌തസാക്ഷി ഭഗത് സിംഗ്. എവിടെയില്ലെങ്കിലും കേരളത്തിലെ പാഠ പുസ്‍തകങ്ങളില്‍ ഭഗത് സിംഗ് ഉണ്ടാകും. ചരിത്രത്തെ എങ്ങിനെ വളച്ചൊടിച്ചാലും ഭഗത് സിംഗിനെ മായ്‌ക്കാനാവില്ല. ലാല്‍സലാം’- മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കര്‍ണാടക സര്‍ക്കാര്‍ പത്താം ക്ളാസിലെ പാഠപുസ്‍തകത്തില്‍ നിന്ന് ഭഗത് സിംഗിനെക്കുറിച്ചുള്ള ഭാഗം ഒഴിവാക്കി ആര്‍എസ്എസ് നേതാവിന്റെ പ്രസംഗം ഉള്‍പ്പെടുത്തി എന്ന വാര്‍ത്ത പുറത്തുവന്നതിനെ തുടർന്ന് ആര്‍എസ്എസ് അജണ്ടയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും ബിജെപി ഭരണത്തിന് കീഴില്‍ ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും വിദ്യാഭ്യാസ വിദഗ്‌ധ വിപി നിരഞ്‌ജനാരാദ്യ പ്രതികരിച്ചിരുന്നു.
എന്നാൽ ആര്‍എസ്എസിനെക്കുറിച്ച് പരാമര്‍ശമില്ലെന്നും യുവജനങ്ങള്‍ക്ക് പ്രചോദനമാകേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ഹെഡ്ഗേവാറിന്റെ പ്രസംഗം മാത്രമാണ് ഉള്‍പ്പെടുത്തിയതെന്നും വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് പ്രതികരിച്ചു.
Read also: ‘തന്നെ ചതിച്ചതാണ്’; പ്രതികരിച്ച് ഗ്യാന്‍വാപി മസ്‌ജിദിലെ സര്‍വേ ഓഫീസർ