ന്യൂഡെല്‍ഹി: ഗ്യാന്‍വാപി മസ്‌ജിദിൽ നടന്ന സര്‍വേയിലെ അഭിഭാഷക കമ്മീഷൻ സംഘത്തിൽ നിന്ന് പിരിച്ചു വിട്ട സംഭവത്തിൽ പ്രതികരിച്ച് അജയ് മിശ്ര. സർവേ വിവരങ്ങള്‍ ചോര്‍ന്നെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമാണ് വാരണാസി കോടതി സര്‍വേക്ക് മേല്‍നോട്ടം വഹിക്കാന്‍ നിയോഗിച്ച അജയ് മിശ്രയെ പുറത്താക്കിയത്. സര്‍വേ റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ രണ്ട് ദിവസം സമയവും കൂടി നല്‍കിയിരുന്നു.
കോടതിക്ക് മുന്നിൽ സമര്‍പ്പിക്കുന്നതിന് മുമ്പ് സര്‍വേ റിപ്പോര്‍ട്ടുകള്‍ മാദ്ധ്യമങ്ങള്‍ വഴി ചോര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് മസ്ജിദ് കമ്മിറ്റി അഭിഭാഷകരും, ഹിന്ദു ഭാഗം അഭിഭാഷകരും തമ്മില്‍ വാദം നടക്കുന്നതിനിടെയാണ് കോടതി അജയ് മിശ്രയെ പിരിച്ചുവിട്ടത്. താന്‍ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നും, എല്ലാവരേയും വിശ്വസിക്കുന്ന സ്വഭാവമുള്ള തന്നെ കമ്മീഷൻ അംഗം വിശാല്‍ സിംഗ് മുതലെടുത്തു എന്നും അജയ് മിശ്ര പറഞ്ഞു.
‘രാത്രി 12 മണി വരെ ഒരുമിച്ചിരുന്നാണ് സര്‍വേ റിപ്പോര്‍ട് തയ്യാറാക്കിയത്. കൂടെ നിന്ന് വിശാല്‍ സിംഗ് ചതിക്കുകയാണെന്ന് മനസിലായില്ല. കോടതി ഉത്തരവില്‍ ദു:ഖമുണ്ട്. ഞാന്‍ തെറ്റു ചെയ്‌തിട്ടില്ല. ക്യാമറാമാന്റെ കൈക്കല്‍ നിന്നാണ് സര്‍വേയുടെ ചിത്രങ്ങള്‍ പുറത്തെത്തിയത്. ഇതിന് എനിക്ക് എന്ത് ചെയ്യാന്‍ കഴിയും’- അജയ് മിശ്ര പറഞ്ഞു. തെളിവുകളുടെ അടിസ്‌ഥാനത്തില്‍ കുറ്റം അംഗീകരിക്കുന്നതായി അജ് മിശ്ര വ്യക്‌തമാക്കി.
ഗ്യാന്‍വാപിയില്‍ നിന്നും ശിവലിംഗം കണ്ടെത്തിയെന്ന് കഴിഞ്ഞ ദിവസമാണ് ഹിന്ദുത്വ അഭിഭാഷകർ വ്യക്‌തമാക്കിയത്. എന്നാൽ ശിവലിംഗം കണ്ടെത്തിതായി പറയുന്നത് ശരിയല്ലെന്നും നമസ്‌കാരത്തിനായി വിശ്വാസികള്‍ അംഗശുദ്ധി വരുത്തുന്ന ജലസംഭരണിയിലെ വാട്ടര്‍ ഫൗണ്ടനാണ് കണ്ടെത്തിയതെന്നും മസ്‌ജിദ് അധികൃതർ ചൂണ്ടിക്കാട്ടി.
Read also: പേരറിവാളന്റെ മോചനം; അമ്മയുടെ പോരാട്ടഫലമെന്ന് എംകെ സ്‌റ്റാലിൻ