മുംബൈ: ഭീമ കൊറഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായി ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്‌റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ തള്ളി. മുംബൈ എൻഐഎ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പാർക്കിൻസൺ രോഗം അടക്കം ചൂണ്ടിക്കാട്ടി ആയിരുന്നു ജാമ്യാപേക്ഷ സമർപ്പിച്ചത്.
കഴിഞ്ഞ വർഷം നവംബറിൽ ആണ് സ്‌റ്റാൻ സ്വാമി തന്റെ അഭിഭാഷകനായ ഷെരീഫ് ശൈഖ് മുഖേന 31 പേജുള്ള ജാമ്യാപേക്ഷ സമർപ്പിച്ചത്. ‘ഇന്ത്യയിലെ ജനങ്ങളുടെ ജാതി-ഭൂമി പോരാട്ടങ്ങൾ, ഇന്ത്യയിലെ പാർശ്വവൽക്കരിക്കപ്പെട്ട പൗരൻമാരുടെ ജനാധിപത്യ അവകാശ ലംഘനങ്ങൾ’ എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ രചനകളുടെയും പ്രവർത്തനങ്ങളുടെയും സ്വഭാവം കാരണം സ്വാമിയെ അന്വേഷണ ഏജൻസി ലക്ഷ്യമിടുകയായിരുന്നു എന്ന് ജാമ്യാപേക്ഷയിൽ പറയുന്നു.
എന്നാൽ സ്‌റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷയെ എൻഐഎ ശക്‌തമായി എതിർത്തു. സ്വാമിയും മറ്റ് പ്രതികളായ ആനന്ദ് ടെൽടുമ്പ്‌ഡെ, ഗൗതം നവ്‌ലഖ തുടങ്ങിയവർ തമ്മിൽ 140ഓളം ഇമെയിലുകൾ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട് എന്നും സിപിഐയുടെ (മാവോയിസ്‌റ്റ്) പോഷക സംഘടനയായി പ്രവർത്തിക്കുന്ന ഓർഗനൈസേഷനെ പിന്തുണക്കുന്ന വ്യക്‌തിയാണ് അദ്ദേഹമെന്നും ജാമ്യാപേക്ഷയെ എതിർത്ത് എൻഐഎ പറഞ്ഞു. മാവോയിസ്‌റ്റ് ബന്ധമില്ലെന്ന് വരുത്താൻ സ്‌റ്റാൻ സ്വാമി തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്നും എൻഐഎ ആരോപിച്ചു.
കഴിഞ്ഞ വർഷം ഒക്‌ടോബർ 8നാണ് മലയാളിയും മനുഷ്യാവകാശ പ്രവർത്തകനുമായ സ്‌റ്റാൻ സ്വാമിയെ മാവോയിസ്‌റ്റ് ബന്ധം ആരോപിച്ച് അറസ്‌റ്റ് ചെയ്‌തത്. വാറണ്ട് പോലും ഹാജരാക്കാതെ റാഞ്ചിയിലെ വീട്ടിലെത്തിയ എൻഐഎ സംഘം അദ്ദേഹത്തെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.
ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിൽ സ്‌റ്റാൻ സ്വാമിയുടെ അറസ്‌റ്റിനെ അപലപിച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യയിൽ മനുഷ്യാവകാശ പ്രവർത്തകർ വലിയ സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷണർ മിഷേൽ ബാച്ച്‌ലറ്റ് പ്രസ്‌താവനയിൽ പറഞ്ഞിരുന്നു.
ഭീമ കൊറഗാവ് കേസിൽ നിരവധി പ്രമുഖരേയും മനുഷ്യാവകാശ പ്രവർത്തകരേയും രണ്ടു വർഷത്തോളമായി തടവിലാക്കിയിട്ടുണ്ട്. നിലവിൽ കേസിൽ തടങ്കലിലാക്കുന്ന ഏറ്റവും പ്രായം കൂടിയയാളാണ് സ്‌റ്റാൻ സ്വാമി. ആദിവാസി സമൂഹത്തിനു വേണ്ടി നിരന്തരം ശബ്‌ദമുയര്‍ത്തുന്ന വ്യക്‌തിയാണ് 83കാരനായ സ്‌റ്റാൻ സ്വാമി. ഭീമാ കൊറഗാവ് കേസുമായി ബന്ധപ്പെട്ട് 2018ലും 2019ലും ഇദ്ദേഹത്തിന്റെ വീട് എന്‍ഐഎ റെയ്‌ഡ് ചെയ്‌തിട്ടുണ്ട്.
Also Read: സൂക്ഷിക്കുക, ബിജെപിക്ക് ധ്രുവീകരണത്തിന് അവസരം നൽകരുത്; സൽമാൻ ഖുർഷിദ്