കാസർഗോഡ്: ഉപയോഗിച്ച എണ്ണയിൽ നിന്ന് ബയോഡീസൽ ഉൽപ്പാദിപ്പിക്കുന്ന സംസ്‌ഥാനത്തെ ആദ്യ പ്ളാന്റ് കാസർഗോഡ് ഒരുങ്ങുന്നു. ഇനിമുതൽ വീടുകളിലും ഹോട്ടലുകളിലും ഉപയോഗിച്ച ശേഷം ബാക്കി വരുന്ന എണ്ണ കളയേണ്ടതില്ല. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ചില ജില്ലകളിൽ നേരത്തെ ഇത്തരം എണ്ണകൾ ശേഖരിച്ചുവെങ്കിലും കേരളത്തിൽ പ്ളാന്റ് ഇല്ലാത്തതിനാൽ പദ്ധതി ഫലപ്രദമായില്ല.
കാസർഗോഡ് കുമ്പള അനന്തപുരത്തെ വ്യവസായ വകുപ്പിന്റെ രണ്ടേക്കർ സ്‌ഥലത്താണ് പ്ളാന്റ് ആരംഭിക്കുന്നത്. 500 ടൺ ബയോഡീസൽ ഉൽപ്പാദന ശേഷിയുള്ള പ്ളാന്റാണ് ലക്ഷ്യം. ഡിസംബറോടെ പ്ളാന്റിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് സൂചന. പ്ളാന്റിന് ആവശ്യമായ പഴയ എണ്ണ സംസ്‌ഥാനത്തെ മുഴുവൻ ജില്ലകളിൽ നിന്നും ശേഖരിക്കും. ഇതിന് പുറമെ തമിഴ്‌നാട്ടിൽ നിന്നും എണ്ണ എത്തിക്കും. ഇതിനായി കുടുംബശ്രീ പ്രവർത്തകരെയും ഹരിത കർമ സേനാംഗങ്ങളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ ഓയിൽ കോർപറേഷനുമായി കരാറിൽ ഏർപ്പെട്ടാണ് ബയോഡീസൽ വിപണിയിൽ എത്തിക്കുക. ന്യൂട്രൽ ഫ്യൂവൽസ്, എറീഗോ ബയോ ഫ്യൂവൽസ് പ്രൈവറ്റ് ലിമിറ്റഡിന്റേയും സംയുക്‌ത സംരംഭമായാണ് കാസർഗോട്ടെ പ്ളാന്റ് പ്രവർത്തിക്കുക. ശേഖരിച്ച എണ്ണകൾ വിവിധ പ്രക്രിയകളിലൂടെ സംസ്‌കരിച്ചാണ് ഡീസൽ നിർമിക്കുക. അതേസമയം, പാചകത്തിന് ഉപയോഗിച്ച എണ്ണ ബയോഡീസലാക്കി മാറ്റുന്ന സംരംഭം വിദേശ രാജ്യങ്ങളിൽ വൻ വിജയമാണ്.
Read Also: ഗർഭിണിയ്‌ക്ക് ചികിൽസ നിഷേധിച്ച സംഭവം; വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്