ആലപ്പുഴ: കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി സ്‌ഥിരീകരിച്ചു. ആദ്യം രോഗം കണ്ടെത്തിയ പഞ്ചായത്തിലെ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും. തകഴി, നെടുമുടി, പുറക്കാട് പഞ്ചായത്തുകളിൽ ആയിരക്കണക്കിന് താറാവുകളാണ് രോഗം പിടിപെട്ട് ചത്തത്. പരിശോധനാ ഫലം വൈകിയത് രോഗവ്യാപനത്തിന് ഇടയാക്കിയിട്ടുണ്ട്.
ആഴ്‌ചകൾക്ക് മുൻപാണ് ആലപ്പുഴയിൽ താറാവുകൾ കൂട്ടത്തോടെ ചത്തുതുടങ്ങിയത്. രോഗകാരണം എച്ച്5എൻ വൈറസാണെന്ന് ഇപ്പോഴാണ് സ്‌ഥിരീകരിച്ചത്. ഭോപ്പാലിൽ നിന്നും പരിശോധനാ ഫലം ലഭിക്കാൻ വൈകിയത് തിരിച്ചടിയായി. നെടുമുടി പഞ്ചായത്തിൽ മാത്രം മൂന്ന് കർഷകരുടെ 8000ത്തിലധികം താറാവുകളാണ് ഇതിനകം ചത്തത്. വായുവിലൂടെയാണ് രോഗം പടരുക. മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത വളരെ കുറവാണെന്ന് അധികൃതർ അറിയിച്ചു.
രോഗം സ്‌ഥിരീകരിച്ചതിന്റെ പശ്‌ചാത്തലത്തിൽ താറാവുകളെ കൊന്നൊടുക്കാനാണ് തീരുമാനം. കലക്‌ടറേറ്റിൽ ചേർന്ന അടിയന്തര യോഗം താറാവുകളെ കൊല്ലാൻ പത്തംഗ ടീമിനെ നിയോഗിച്ചു. കൂടാതെ, പതിനൊന്ന് പഞ്ചായത്തുകളിൽ താറാവുകളെയും മറ്റ് വളർത്തുപക്ഷികളെയും കൈമാറുന്നതിനും കൊണ്ടുപോകുന്നതിനും നിരോധനം ഏർപ്പെടുത്തി. 2014, 2016 വർഷങ്ങളിൽ പക്ഷിപ്പനി പിടിപെട്ട് ആയിരക്കണക്കിന് താറാവുകൾ ആലപ്പുഴയിൽ ചത്തിരുന്നു. ഈ വർഷം ജനുവരിയിൽ പക്ഷിപ്പനി മൂലവും മെയ് മാസത്തിൽ ബാക്‌ടീരിയ ബാധ മൂലവും താറാവുകൾ ചത്തു. ക്രിസ്‌മസ് വിപണി ലക്ഷ്യം വെച്ചുള്ള കർഷകരുടെ അധ്വാനമാണ് രോഗം സ്‌ഥിരീകരിച്ചതോടെ ആശങ്കയിലായിരിക്കുന്നത്.
Also Read: വിലാപ യാത്രക്കിടെ വാഹനാപകടം; അകമ്പടി വാഹനം അപകടത്തിൽപെട്ടു