മുംബൈ: ക്ഷേത്രങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ മണിമുഴക്കി തെരുവില്‍ പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങള്‍ക്ക് പുറത്തായിരുന്നു ബിജെപി നേതാക്കളുടെ പ്രതിഷേധം. കേന്ദ്രസര്‍ക്കാര്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അത് നടപ്പിലാക്കുന്നില്ലെന്നും ആരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ മദ്യശാലകളും ഷോപ്പിംഗ് മാളുകളും തുറക്കാന്‍ അനുമതി നല്‍കിയിട്ടും ആരാധനാലയങ്ങള്‍ക്ക് ഇളവ് അനുവദിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന യൂണിറ്റ് പ്രസിഡന്റ് ചന്ദ്രകാന്ത് പട്ടീല്‍ പറഞ്ഞു. കോവിഡ് പ്രതിരോധ മുന്‍ കരുതലുകള്‍ പാലിക്കാന്‍ ജനങ്ങള്‍ തയ്യാറായാൽ ക്ഷേത്രങ്ങളും പള്ളികളും തുറക്കുന്നതിനും അവരുടെ ആരാധനക്കും സര്‍ക്കാര്‍ തടസമാവരുതെന്ന് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പറഞ്ഞു. ജനങ്ങള്‍ ആരാധനാലയങ്ങളിലേക്ക് പോവുകയാണെങ്കില്‍ അവര്‍ക്ക് മാനസിക സന്തോഷം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരാധനാലയങ്ങള്‍ തുറക്കുന്നതു സംബന്ധിച്ച് നേരത്തെ മുംബൈ ഹൈക്കോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് നിര്‍ദേശം തേടിയിരുന്നു. എന്നാല്‍ തുറന്നാല്‍ ഉണ്ടാവുന്ന ദോഷങ്ങളുടെ വ്യാപ്തിയെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇവിടെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 764281 ആയി. ഇതുവരെ മരണപ്പെട്ടത് 24103 പേരാണ്.