വഡോദര: ഗുജറാത്തിൽ ബോട്ട് മറിഞ്ഞു വൻ ദുരന്തം. വഡോദരയിലെ ഹർണി തടാകത്തിൽ ബോട്ടു മറിഞ്ഞു 15 പേർക്ക് ദാരുണാന്ത്യം. 12 വിദ്യാർഥികളും മൂന്ന് അധ്യാപകരുമാണ് മരിച്ചത്. തടാകത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ന്യൂ സൺറൈസ് സ്വകാര്യ സ്‌കൂളിൽ നിന്ന് വിനോദയാത്രക്ക് എത്തിയ 27 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്.
തടാകത്തിൽ തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്. നിരവധിപേരെ കാണാതായിട്ടുണ്ട്. രക്ഷപ്പെടുത്തിയ ഏതാനുംപേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബോട്ടിൽ കയറിയ വിദ്യാർഥികൾ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നാണ് വിവരം. 23 പേർ ബോട്ടിൽ നിന്ന് തടാകത്തിലേക്ക് വീണതായാണ് റിപ്പോർട്.
എൻഡിആർഎഫ് സംഘത്തിനൊപ്പം അഗ്‌നിരക്ഷാ സേനയും തിരച്ചിലിനുണ്ട്. അതിനിടെ അപകടത്തിൽപ്പെട്ട ഏഴ് കുട്ടികളെ രക്ഷപ്പെടുത്തിയതായി ഫയർഫോഴ്‌സ് അറിയിച്ചു. സംഭവത്തിൽ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രിയിൽ ഉള്ളവർക്ക് എല്ലാവിധ ചികിൽസാ സൗകര്യങ്ങളും ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
Most Read| പത്ത് വർഷം വരെ തടവുശിക്ഷ; പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ തീരുമാനം