തൃശൂർ: വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രന്റെ മണ്ഡലമായ പുതുക്കാട് ചെമ്പൂച്ചിറ സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിൽ കിഫ്‌ബി ഉദ്യോഗസ്‌ഥർ പരിശോധന നടത്തി. കെട്ടിട നിർമാണത്തിലെ അപാകതയുമായി ബന്ധപ്പെട്ടാണ് പരിശോധന നടന്നത്. സ്‌കൂൾ കെട്ടിടത്തിന്റെ ഉറപ്പ് ഉപകരണങ്ങളുടെ സഹായത്തോടെ ഉദ്യോഗസ്‌ഥ സംഘം പരിശോധിച്ചു.
കെട്ടിട നിർമാണത്തിലെ ക്രമക്കേടിനെ കുറിച്ച് മന്ത്രി സി രവീന്ദ്രൻ നേരത്തെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയും ചെയ്‌തിരുന്നു. അഴിമതിയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു.
Also Read: പരസ്യവിമർശനം; ഐസക്കിനും ആനത്തലവട്ടത്തിനും സിപിഎമ്മിന്റെ തിരുത്ത്
ചെമ്പൂച്ചിറ ഹയർ സെക്കണ്ടറി സ്‌കൂളിൽ സംസ്‌ഥാന തല പ്രവേശനോൽസവം ഉൽഘാടനം നിർവഹിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. സി രവീന്ദ്രന്റെ പുതുക്കാട് മണ്ഡലത്തിൽ സ്‌ഥിതി ചെയ്യുന്ന സ്‌കൂളിലെ പുതിയ കെട്ടിടം കിഫ്ബിയുടെ 3 കോടി രൂപയും എംഎൽഎ ഫണ്ടിൽ നിന്ന് 87 ലക്ഷം രൂപയും ചെലവഴിച്ചാണ് നിർമിക്കുന്നത്. ഉൽഘാടനത്തിന് തയാറായ കെട്ടിടത്തിന്റെ നിർമാണത്തിലെ ക്രമക്കേടിനെ കുറിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തതിന് പിന്നാലെ നിർമാണം നിർത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളും രക്ഷിതാക്കളും രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസ മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി വിജിലൻസിൽ പരാതി നൽകിയിട്ടുണ്ട്.
കെട്ടിടത്തിന്റെ പരിശോധനാ റിപ്പോർട്ട് ഉടൻ തന്നെ സർക്കാരിന് സമർപ്പിക്കുമെന്ന് കിഫ്‌ബി ഉദ്യോഗസ്‌ഥർ അറിയിച്ചു.