തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലൻസ് പരിശോധനയിൽ പരസ്യവിമർശനം നടത്തിയ ധനമന്ത്രി തോമസ് ഐസക്കിനെയും സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദനെയും തിരുത്തി സിപിഎം. പ്രതിപക്ഷത്തിന് ആയുധം നൽകുന്ന നിലപാടാണ് ഇരുവരും സ്വീകരിച്ചതെന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചൊവ്വാഴ്‌ച ചേർന്ന അവയ്‌ലബിൾ സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി.
വിജിലൻസിന്റെ വീഴ്‌ച ധനമന്ത്രി യോഗത്തിലും വിശദീകരിച്ചെങ്കിലും പാർട്ടിയത് പാടേ തള്ളി. എന്തും വിവാദമാക്കാൻ കാത്തിരിക്കുന്നവരുണ്ടെന്ന തിരിച്ചറിവ് പ്രധാനമാണെന്ന് സിപിഎം പ്രസ്‌താവനയിറക്കി. പാർട്ടി അംഗങ്ങൾക്ക് യോജിക്കാത്ത രീതിയിൽ പെരുമാറുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നത് അച്ചടക്ക ലംഘനമായി കണക്കാക്കി നടപടി സ്വീകരിക്കാമെന്നാണ് സിപിഎം ഭരണഘടന പറയുന്നത്. ഇതനുസരിച്ച് തോമസ് ഐസക്കിന്റെയും, ആനന്ദന്റെയും പരസ്യ പ്രസ്‌താവനകൾക്ക് പാർട്ടി മുന്നറിയിപ്പ് നൽകി.
സിപിഎം ഭരണഘടനാ നടപടിയിലെ ആദ്യ മൂന്ന് ഘട്ടം താക്കീത്, ശാസന, പരസ്യ ശാസന എന്നിവയാണ്. ഈ ഗണത്തിൽ വരുന്നതല്ലെങ്കിലും ഇരുനേതാക്കളെയും സിപിഎം പരസ്യമായി തള്ളിപ്പറയുന്നത് ഗൗരവമുള്ള കാര്യമാണ്. കെഎസ്എഫ്ഇ വിഷയത്തിൽ ഇരുവരുടെയും പ്രതികരണങ്ങൾ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നും അത് ഒഴിക്കാമായിരുന്നു എന്നുമാണ് സിപിഎം വിലയിരുത്തൽ.
വിജിലൻസിനെ തള്ളിപ്പറഞ്ഞ് കൊണ്ടുള്ള ധനമന്ത്രിയുടെ പരസ്യ പ്രസ്‌താവന രാഷ്‌ട്രീയ തിരിച്ചടിക്ക് വഴിയൊരുക്കുമെന്ന് സെക്രട്ടറിയേറ്റ് പറയുന്നു. മന്ത്രിയുടെ പ്രസ്‌താവന അനുചിതവും അപക്വവുമായിരുന്നെന്ന് യോഗത്തിൽ നേതൃത്വം പറഞ്ഞു. അവധിയിലായിരുന്ന കോടിയേരി ബാലകൃഷ്‌ണനും പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രൻ പിള്ളയും എംഎ ബേബിയും യോഗത്തിൽ പങ്കെടുത്തു. ആക്‌ടിങ് സെക്രട്ടറി എ വിജരാഘവൻ അടക്കമുള്ളവരും യോഗത്തിനെത്തിയിരുന്നു.