കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ പോലീസ് ഉപദേശകൻ രമൺ ശ്രീവാസ്‌തവയെ വിശ്വസിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരൻ ഉപ്പടെയുള്ളവർക്ക് പണി കിട്ടിയിട്ടുണ്ടെന്ന് കെ മുരളീധരൻ എംപി. ശ്രീവാസ്‌തവ മന്ത്രിമാരേക്കാൾ ശക്‌തനായി മാറിയിരിക്കുകയാണ്. കെ കരുണാകരന്റെ പടിയിറക്കത്തിൽ പങ്കു വഹിച്ച വ്യക്‌തിയാണ് ശ്രീവാസ്‌തവ. അന്ന് രാജ്യദ്രോഹി എന്നു വിളിച്ചവർ തന്നെ ഇപ്പോൾ അദ്ദേഹത്തെ തലയിലേറ്റി നടക്കുകയാണെന്നും മുരളീധരൻ പറഞ്ഞു. കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്‌ഡിൽ രമൺ ശ്രീവാസ്‌തവക്ക് പങ്കുണ്ടെന്ന ആരോപണം ഉയരുന്ന പശ്‌ചാത്തലത്തിലാണ് മുരളീധരന്റെ പ്രതികരണം.
കെ കരുണാകരന്റെ ഭരണകാലത്ത് എംഎൽഎയായി പിണറായി വിജയൻ നിയമസഭയിൽ ഉള്ളപ്പോഴാണ് ‘ചാര മുഖ്യൻ രാജി വെക്കുക, ശ്രീവാസ്‌തവയെ അറസ്‌റ്റ് ചെയ്യുക’ എന്ന മുദ്രാവാക്യം മുഴങ്ങിയത്. ഇപ്പോൾ പിണറായിയുടെ ഏറ്റവും വലിയ വിശ്വസ്‌തനാണ് ശ്രീവാസ്‌തവയെന്നും മുരളീധരൻ പറഞ്ഞു.
ഐഎസ്ആർഒ ചാരക്കേസ് നടക്കുമ്പോള്‍ ദക്ഷിണമേഖലാ ഐജിയായിരുന്ന ശ്രീവാസ്‌തവക്ക് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണമുയർന്നിരുന്നു. ശ്രീവാസ്‌തവയുമായുള്ള അടുപ്പമാണ് കരുണാകരന് തിരിച്ചടിയായതും പിന്നീട് അധികാരമൊഴിയേണ്ട അവസ്‌ഥ വന്നതും.
കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്‌ഡിന് പിന്നിൽ രമൺ ശ്രീവാസ്‌തവയാണെന്ന ആരോപണം ഉയർന്നപ്പോഴും അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായി വിജയൻ സ്വീകരിച്ചത്. ഇക്കാര്യത്തിൽ ശ്രീവാസ്‌തവക്ക് പങ്കില്ലെന്നും ആരോപണങ്ങൾക്ക് പിന്നിൽ മാദ്ധ്യമ സിൻഡിക്കേറ്റുകളാണെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
Also Read: ക്രമക്കേട് ആരോപണം; മുഴുവൻ ശാഖകളിലും ആഭ്യന്തര ഓഡിറ്റ് നടത്താൻ കെഎസ്എഫ്ഇ