തിരുവനന്തപുരം: മുഴുവൻ ശാഖകളിലും ആഭ്യന്തര ഓഡിറ്റ് നടത്താനൊരുങ്ങി കെഎസ്എഫ്ഇ. ഓഡിറ്റിന്റെ ഭാഗമായി കഴിഞ്ഞ 2 വർഷത്തെ കണക്ക് വിവരങ്ങൾ പരിശോധിക്കും. ക്രമക്കേട് ആക്ഷേപങ്ങളുടെ പശ്‌ചാത്തലത്തിലാണ് നടപടി.
വിജിലൻസ് പരിശോധന നടത്തിയ 36 കെഎസ്എഫ്ഇ ശാഖകളിൽ കഴിഞ്ഞ ദിവസം ഓഡിറ്റ് നടത്തിയിരുന്നു. ഈ യൂണിറ്റുകളിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയിട്ടില്ല. ശേഷിക്കുന്ന 577 ശാഖകളിലും ഇന്നുമുതൽ ഓഡിറ്റ് ആരംഭിക്കും. ക്രമക്കേടെന്ന പേരിൽ അനൗദ്യോഗികമായി വിജിലൻസ് പുറത്തുവിട്ട കാര്യങ്ങളുടെ വസ്‌തുത ഉറപ്പിക്കാനും വിവരങ്ങൾ തെറ്റാണെന്ന് സ്‌ഥാപിക്കാനുമാണ് കെഎസ്എഫ്ഇയുടെ നീക്കം.
വിജിലൻസ് വിഭാഗം ചൂണ്ടിക്കാട്ടിയ പൊള്ളച്ചിട്ടി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിവരങ്ങൾ ശേഖരിക്കാനും നിർദ്ദേശമുണ്ട്. ചിട്ടി സെക്യൂരിറ്റി ട്രഷറിയിൽ നിക്ഷേപിക്കുന്നിലെന്ന ആക്ഷേപവും വിജിലൻസ് ഉയർത്തിയിരുന്നു. സെക്യൂരിറ്റിയുടെ മൂല്യനിർണയത്തിലുള്ള അപാകതകൾ പരിഹരിക്കുന്നതിന് വേണ്ടി മാനേജർമാരുടെ ഒരു സമിതി രൂപീകരിക്കാനും കെഎസ്എഫ്ഇ തീരുമാനിച്ചിട്ടുണ്ട്.
Read also: സംസ്‌ഥാന സർക്കാരിന്റെ ഭൂമിയുടെ അവകാശം റവന്യൂ വകുപ്പിന് മാത്രം; പുതിയ ഉത്തരവ്