തിരുവനന്തപുരം: ഭൂമി ഏത് വകുപ്പിന് കീഴിലാണെങ്കിലും ഉടമസ്‌ഥാവകാശം റവന്യൂ വകുപ്പിനാണെന്ന് വ്യക്‌തമാക്കി പുതിയ ഉത്തരവ്. സംസ്‌ഥാനത്ത് പെട്രോൾ പമ്പുകളോട് ചേർന്ന് നടപ്പാക്കുന്ന പാതയോര വിശ്രമകേന്ദ്ര പദ്ധതിക്ക് ഭൂമി നൽകാൻ റവന്യൂ വകുപ്പിനെ മറികടന്ന് മറ്റ് വകുപ്പുകൾ ഉത്തരവിറക്കിയിരുന്നു. ഇതിനെ തുടർന്നാണ് റവന്യൂ വകുപ്പ് നിലപാട് കടുപ്പിച്ചത്.
പതിനാല് ജില്ലകളിൽ 2 മുതൽ 4 ഏക്കർ വരെ ഭൂമിയാണ് വിശ്രമ കേന്ദ്ര പദ്ധതിക്ക് നൽകുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ തുടർന്നാണ് റവന്യൂ വകുപ്പിനെ മറികടന്ന് മറ്റ് വകുപ്പുകൾ ഉത്തരവിറക്കിയതെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ ഫയലിൽ വിയോജന കുറിപ്പ് എഴുതി. തുടർന്നാണ് ഭൂമി വിഷയത്തിൽ റവന്യൂ വകുപ്പ് പ്രത്യേക ഉത്തരവ് പുറത്തിറക്കിയത്.
Also Read: തദ്ദേശ തിരഞ്ഞെടുപ്പ്; തപാൽ വോട്ടുകൾ നാളെ മുതൽ
സംസ്‌ഥാന സർക്കാരിന്റെ ഭൂമിയുടെ അവകാശം റവന്യൂ വകുപ്പിൽ മാത്രം നിക്ഷിപ്‌തമാണെന്ന് ഉത്തരവിൽ വ്യക്‌തമാക്കുന്നു. ഭൂമി കൈമാറ്റം സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കാൻ റവന്യൂ വകുപ്പിന് മാത്രമേ അധികാരമുള്ളൂ. ചട്ടങ്ങളും നിയമങ്ങളും മറികടന്ന് റവന്യൂ വകുപ്പിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഭൂമി കൈമാറ്റത്തിന് ഉത്തരവിറക്കുന്ന ഉദ്യോഗസ്‌ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഉത്തരവിൽ പറയുന്നു. കൂടാതെ, മറ്റ് വകുപ്പുകൾ ഇറക്കുന്ന ഉത്തരവുകൾ പാലിക്കരുതെന്ന് ജില്ലാ കലക്‌ടർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യം ഉടൻ തന്നെ സർക്കാരിനെ അറിയിക്കണമെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്‌തമാക്കുന്നു.