തിരുവല്ല: ബിലീവേഴ്‌സ് സഭയുടെ തിരുവല്ലയിലെ ആസ്‌ഥാനത്തുനിന്നും ബിലീവേഴ്‌സ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നുമായി നിരോധിതനോട്ടുകൾ ഉൾപ്പടെ 11 കോടി രൂപ പിടിച്ചെടുത്തതായി സൂചന. ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിലാണ് കോടികൾ കണ്ടെടുത്തത്.
വെള്ളിയാഴ്‌ച രാത്രി തിരുവല്ലയിൽ നടന്ന പരിശോധനയിലാണ് പാർക്ക് ചെയ്‌ത വാഹനത്തിൽ നിന്നും കെട്ടിടത്തിൽ നിന്നുമായി കണക്കിൽപ്പെടാത്ത പണം പിടികൂടിയത്. ഇതിൽ 2 കോടിയുടെ നിരോധിത നോട്ടുകൾ സഭ ആസ്‌ഥാനത്തെ കെട്ടിടത്തിൽ നിന്നും 9 കോടി ആസ്‌ഥാന വളപ്പിൽ പാർക്ക് ചെയ്‌തിരുന്ന വാഹനത്തിൽ നിന്നും കണ്ടെടുത്തതായാണ് വിവരം.
കൊച്ചിയിൽ നിന്നുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്‌ഥരും പരിശോധന നടത്തുന്നുണ്ട്. ഇതോടെ പരിശോധനകൾ നീളാനാണ് സാധ്യത. കഴിഞ്ഞ 5 വർഷത്തിനിടെ ബിലീവേഴ്‌സ് സഭ കണക്കിൽപ്പെടാത്ത 6,000 കോടിയോളം രൂപ ഇന്ത്യയിൽ എത്തിച്ചതായാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ. എന്നാൽ ഇക്കാര്യം ആദായനികുതി വകുപ്പോ എൻഫോഴ്‌സ്‌മെന്റോ സ്‌ഥിരീകരിച്ചിട്ടില്ല. പരിശോധനകൾ സംബന്ധിച്ച് ബിലീവേഴ്‌സ് സഭയും ഇതുവരെയും പ്രതികരിച്ചിട്ടില്ല.
അതേസമയം ബിലീവേഴ്‌സ് ഈസ്‌റ്റേൺ ചർച്ചിന്റെ മറവിൽ നടന്ന അനധികൃത പണമിടപാടുകളെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിലീവേഴ്‌സ് ചർച്ച് സേവ് ഫോറം രംഗത്ത് വന്നു. ഫോറം ഭാരവാഹികളായ അഡ്വ സ്‌റ്റീഫൻ ഐസക്ക്, ഡോ ജോൺസൺ വി ഇടിക്കുള തുടങ്ങിയവർ പത്രസമ്മേളനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സഭയിലെ ചില ഉന്നതർ, മെത്രാപ്പോലീത്തയെ ഭീഷണിപ്പെടുത്തി അഴിമതി നടത്തുകയാണെന്നും ഇവർ ആരോപിച്ചു.
Read also: അനൂപിന്റെ ഡെബിറ്റ് കാർഡ് ബിനീഷിന്റെ വീട്ടിൽ നിന്ന് ലഭിച്ചെന്ന് ഇഡി