കൊച്ചി: ബിലീവേഴ്‌സ് ചർച്ച് സ്‌ഥാപനങ്ങളിലെ ആദായ നികുതി വകുപ്പ് റെയ്‌ഡിൽ നോട്ടീസ് അയച്ച ബിഷപ്പ് കെപി യോഹന്നാൻ ഹാജരാകില്ല. കെ പി യോഹന്നാൻ വിദേശത്താണെന്ന് ഉദ്യോഗസ്‌ഥർക്ക് അനൗദ്യോഗിക അറിയിപ്പ് ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് ഹാജരാവാനാണ് കെപി യോഹന്നാനോട് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരുന്നത്.
വൻ ക്രമക്കേടുകളാണ് ബിലീവേഴ്‌സ് ചർച്ച് സ്‌ഥാപനങ്ങളിൽ നടത്തിയ റെയ്‌ഡിൽ കണ്ടെത്തിയതെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചിരുന്നു. വിദേശത്ത് നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചതിൽ സ്‌ഥാപനം സമർപ്പിച്ച കണക്കുകളിൽ വൈരുദ്ധ്യം കണ്ടെത്തിയിരുന്നു.
ബിലീവേഴ്‌സ് സഭയിലെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കുന്ന ആറ് പ്രധാനികളെ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം നടക്കുന്നത്. കോടിക്കണക്കിന് രൂപയാണ് റെയ്‌ഡിൽ പിടിച്ചെടുത്തത്. ഇതിന് പുറമെ പേരൂർക്കടയിലും, കവടിയാറിലും ബിനാമി പേരിൽ ഭൂമി വാങ്ങിക്കൂട്ടിയെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് കൊച്ചിയിലെ ആദായ നികുതി വകുപ്പിന്റെ ഓഫീസിൽ ഹാജരാവാനായിരുന്നു കെപി യോഹന്നാനോട് ആവശ്യപ്പെട്ടത്. വിദേശ പണമിടപാടുകളുടെ വിശദാംശങ്ങള്‍ കൈമാറണമെന്നും നിര്‍ദ്ദേശം നൽകിയിരുന്നു. ബിഷപ്പിന്റെ മൊഴിയെടുത്ത ശേഷം നടപടികൾ തുടരാനാണ് ആദായനികുതി വകുപ്പ് തീരുമാനിച്ചിരുന്നത്.
Read Also: പോലീസ് നിയമ ഭേദഗതി; സിപിഎമ്മിനും അതൃപ്‌തി, തിരുത്താൻ സർക്കാർ തയ്യാറായേക്കും