തിരുവനന്തപുരം: പോലീസ് നിയമ ഭേദഗതിയിൽ വിവാദമായ ഭാഗം തിരുത്താൻ സർക്കാർ തയ്യാറായേക്കുമെന്ന് റിപ്പോർട്ടുകൾ. സിപിഎമ്മിലും വിഷയത്തിൽ എതിർ അഭിപ്രായങ്ങൾ ഉയർന്നതോടെയാണ് തിരുത്താൻ സർക്കാർ തയ്യാറാവുന്നത്. ഭേദഗതിക്ക് എതിരെ പോലീസുകാരും പ്രതികൂല നിലപാടുകൾ അറിയിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങിലെ അധിക്ഷേപം എന്ന് പ്രത്യേകം എടുത്ത് പറയുന്ന നിലയിലാവും നിയമം തിരുത്തുക.
ഈ ഭേദഗതിപ്രകാരം ഒരു വ്യക്‌തിയെയോ വർഗത്തെയോ വ്യക്‌തകളെയോ ഭീഷണിപ്പെടുത്തുന്നതിനോ, അപമാനിക്കുന്നതിനോ, യശസിനോ, കീർത്തിക്കോ കളങ്കം വരുത്തുന്നതിനോ കാരണമായേക്കാവുന്ന തരത്തിലുള്ള എന്തെങ്കിലും സൃഷ്‌ടിക്കുകയോ പ്രകടിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ, പ്രചരിപ്പിക്കുകയോ ചെയ്യുന്നയാൾക്ക് അഞ്ചു വർഷംവരെ തടവോ അല്ലെങ്കിൽ പതിനായിരം രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും.
നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് നേരത്തെ അഭിപ്രായം ഉയർന്നിരുന്നു. സമൂഹ മാദ്ധ്യമങ്ങൾ വഴിയുള്ള സൈബർ ആക്രമണം മാത്രമല്ല നിയമത്തിന്റെ പരിധിയിൽ വരികയെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടിയിരുന്നു.
118 എ ക്രിയാത്‌മകമായ വിമര്‍ശനങ്ങളെയും മാദ്ധ്യമ റിപ്പോര്‍ട്ടിങ്ങിനെയും അഭിപ്രായ സ്വാതന്ത്ര്യത്തെയുമൊക്കെ ബാധിക്കുന്ന തരത്തില്‍ തെറ്റായി വ്യാഖ്യാനം ചെയ്‌ത് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് വ്യാപകമായി വിമര്‍ശനങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിൽ 118 എ റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ക്യാംപയിനും ആരംഭിച്ചിരുന്നു.
Read Also: അഭിപ്രായ സ്വാതന്ത്ര്യം അടിച്ചൊതുക്കുന്ന വിവാദ കരിനിയമം; തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും