പത്തനംതിട്ട: ബിലീവേഴ്സ് ചര്‍ച്ച് ബിനാമി പേരില്‍ വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് അനധികൃത സാമ്പത്തിക ഇടപാടില്‍ കൂടുതല്‍ പരിശോധനയുമായി അന്വേഷണ സംഘം. തിരുവനന്തപുരത്തെ ഭൂമിയിടപാട് കേന്ദ്രീകരിച്ച് ആദായനികുതി വകുപ്പ് വിശദമായ പരിശോധന നടത്തും.
പേരൂര്‍ക്കടയിലും, കവടിയാറിലും ബിനാമി പേരില്‍ ഭൂമിയുണ്ട്. ഭൂമി വാങ്ങിയവര്‍ പണത്തിന്റെ ഉറവിടം സംബന്ധിച്ച് നല്‍കിയ മറുപടി തൃപ്‌തികരമല്ലെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. കഴിഞ്ഞ 5 വര്‍ഷത്തിനിടെ ചര്‍ച്ചിന്റെ പേരില്‍ 6,000 കോടി രൂപയുടെ വിദേശ സഹായം ലഭിച്ചതായി പരിശോധനാ സംഘം കണ്ടെത്തിയിരുന്നു. ഈ തുക വകമാറ്റി ചിലവഴിച്ചെന്നാണ് റിപ്പോർട്ട്.
കേന്ദ്ര വിദേശ സഹായ നിയന്ത്രണ നിയമമായ എഫ്സിആര്‍എയില്‍ അട്ടിമറി നടത്തി ഈ തുക റിയല്‍ എസ്‌റ്റേറ്റ് മേഖലയിലും ആശുപത്രികളുടെ നടത്തിപ്പിനും ചിലവഴിച്ചിട്ടുണ്ടെന്നാണ് സൂചന. ഇത് സംബന്ധിച്ച രേഖകളും പരിശോധനയില്‍ കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ റെയ്‍ഡില്‍ ബിലീവേഴ്സ് ചര്‍ച്ചില്‍ നിന്ന് ആദായനികുതിവകുപ്പ് പിടിച്ചെടുത്തത് കണക്കില്‍പ്പെടാത്ത 15 കോടിയിലേറെ രൂപയാണ്. നിരോധിച്ച നോട്ടുകളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും.
ബിലീവേഴ്സ് ചര്‍ച്ച് സ്‌ഥാപനങ്ങള്‍ കൂടുതല്‍ കള്ളപ്പണം വെളുപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സഭയുടെ കീഴിലുള്ള സ്‌കൂളുകള്‍, കോളേജുകള്‍ തുടങ്ങി വിവിധ ഓഫീസുകളിലും കെപി യോഹന്നാന്റെ വീട്ടിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്‌ഥര്‍ പരിശോധന നടത്തിയിരുന്നു.
Read also: ബിഷപ്പ് കെപി യോഹന്നാന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്