പത്തനംതിട്ട: ബിലീവേഴ്‌സ് ചർച്ച് ബിഷപ്പ് കെപി യോഹന്നാന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. തിങ്കളാഴ്‌ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. വിദേശ പണമിടപാടുകളുടെ വിവരങ്ങൾ കൈമാറണമെന്നും ബിഷപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബിലീവേഴ്‌സ് ചർച്ചിന് കീഴിലുള്ള സ്‌ഥാപനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്തിയശേഷം പരിശോധനകൾ തുടരാനാണ് നികുതി വകുപ്പിന്റെ തീരുമാനം.
കഴിഞ്ഞ 5 വർഷത്തിനിടെ ചർച്ചിന്റെ പേരിൽ 6,000 കോടി രൂപയുടെ വിദേശ സഹായം ലഭിച്ചതായി പരിശോധനാ സംഘം കണ്ടെത്തിയിരുന്നു. ഈ തുക വകമാറ്റി ചിലവഴിച്ചെന്നാണ് കണ്ടെത്തിയത്. കേന്ദ്ര വിദേശ സഹായ നിയന്ത്രണ നിയമമായ എഫ്‌സിആർഎയിൽ അട്ടിമറി നടത്തി ഈ തുക റിയൽ എസ്‌റ്റേറ്റ് മേഖലയിലും ആശുപത്രികളുടെ നടത്തിപ്പിനും ചിലവഴിച്ചിട്ടുണ്ടെന്നാണ് സൂചന. ഇത് സംബന്ധിച്ച രേഖകളും പരിശോധനയിൽ കണ്ടെടുത്തിട്ടുണ്ട്.
വിദേശത്ത് നിന്ന് ലഭിച്ച തുക വ്യാപകമായി ഫണ്ട് മാറ്റിയെന്നും ആദായനികുതി വകുപ്പ് പറഞ്ഞു. സഭയുടെ കീഴിലുള്ള സ്‌കൂളുകൾ, കോളേജുകൾ തുടങ്ങി വിവിധ ഓഫീസുകളിലും കെപി യോഹന്നാന്റെ വീട്ടിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്‌ഥർ പരിശോധന നടത്തി.
Read also: പിന്നോട്ടില്ല; വിമതനായി മൽസരിക്കുമെന്ന് കാരാട്ട് ഫൈസൽ