കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ ചുണ്ടപ്പുറം വാർഡിൽ നിന്നും വിമതനായി മൽസരിക്കുമെന്ന് പ്രഖ്യാപിച്ച് കാരാട്ട് ഫൈസൽ. തദ്ദേശ തിരഞ്ഞെടുപ്പിൽ ഫൈസലിനെ മൽസരിപ്പിക്കേണ്ടെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിച്ചതിന്റെ പിന്നാലെയാണ് പ്രഖ്യാപനം. തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്‌തിരുന്നു. ഇതിനെ തുടർന്ന് ഫൈസലിന്റെ സ്‌ഥാനാർഥിത്വം വിവാദമായ സാഹചര്യത്തിലാണ് ഇദ്ദേഹത്തെ മൽസരിപ്പിക്കേണ്ടെന്ന് ജില്ലാ കമ്മിറ്റി തീരുമാനമെടുത്തത്.
കൊടുവള്ളി നഗരസഭയിൽ നിന്നും ഇടതുപക്ഷ സ്വതന്ത്ര്യനായി മൽസരിക്കുമെന്നായിരുന്നു കാരാട്ട് ഫൈസൽ നേരത്തെ പറഞ്ഞിരുന്നത്. എൽഡിഎഫ് എംഎൽഎ പിടിഎ റഹീമാണ് ഫൈസലിന്റെ പേര് പ്രഖ്യാപിച്ചത്. നിലവിൽ കൊടുവള്ളി നഗരസഭയിൽ നിന്നും ഇടതുപക്ഷ പിന്തുണയോടെ ജയിച്ച സ്വതന്ത്ര്യ കൗൺസിലറാണ് ഫൈസൽ.
2013ലെ കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതിയാണ് കാരാട്ട് ഫൈസൽ. തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന്റെ വീട്ടിൽ അന്വേഷണ ഉദ്യോഗസ്‌ഥർ പരിശോധന നടത്തുകയും 36 മണിക്കൂർ ചോദ്യം ചെയ്യുകയുമുണ്ടായി.
തിരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യലുണ്ടായാൽ അത് മൽസരത്തെ ബാധിക്കുമെന്ന കണക്കുക്കൂട്ടലിലാണ് പാർട്ടി. ഫൈസലിനെ മാത്രമല്ല, മറ്റു ഇടത് സ്‌ഥാനാർഥികളെയും അത് ബാധിക്കുമെന്ന് യോഗത്തിൽ പലരും ആശങ്ക ഉയർത്തി. ഇതിനെ തുടർന്നാണ് കാരാട്ട് ഫൈസലിനെ തിരഞ്ഞെടുപ്പിൽ മൽസരിപ്പിക്കേണ്ടന്ന തീരുമാനം സ്വീകരിച്ചത്.
Read also: ശാരീരിക അസ്വസ്‌ഥതകളെ തുടര്‍ന്ന് കമറുദ്ദീന്‍ എംഎല്‍എ ആശുപത്രിയില്‍