കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസിൽ ആരോപണ വിധേയനായ കാരാട്ട് ഫൈസലിനോട് തദ്ദേശ തിരഞ്ഞെടുപ്പ് മൽസര രംഗത്ത് നിന്ന് പിൻമാറാൻ സിപിഎം ആവശ്യപ്പെട്ടു. സംസ്‌ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം സിപിഎം ജില്ലാ കമ്മിറ്റിയാണ് നിലപാട് അറിയിച്ചതെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കൊടുവള്ളി നഗരസഭ ചൂണ്ടപ്പുറം ഡിവിഷനിലെ സ്‌ഥാനാർഥിയാണ് കരിപ്പൂർ സ്വര്‍ണക്കടത്ത് കേസിലെ പ്രതി കൂടിയായ ഫൈസൽ. വിവാദമായ നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലും ഫൈസലിനെ ചോദ്യം ചെയ്‌തിരുന്നു. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യ ആസൂത്രകന്‍ കാരാട്ട് ഫൈസലാണെന്ന് കസ്‌റ്റംസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. 80 കിലോഗ്രാം സ്വര്‍ണം കൊണ്ടുവന്നത് ഫൈസലിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും അന്വേഷണ സംഘം കണ്ടെത്തിയതായാണ് സൂചന.
കുന്ദമംഗലം പിടിഎ റഹീം എംഎൽഎയാണ് ചുണ്ടപ്പുറം ഡിവിഷനില്‍ എൽഡിഎഫ് സ്വതന്ത്ര സ്‌ഥാനാർഥിയായി ഫൈസലിനെ പ്രഖ്യാപിച്ചത്. നിലവിൽ മറ്റൊരു വാര്‍ഡിലെ കൗണ്‍സിലറുമാണ് കാരാട്ട് ഫൈസൽ. സിപിഎമ്മിന് ചില മാനദണ്ഡങ്ങളുണ്ട്. അതനുസരിച്ചാകും സ്‌ഥാനാർഥികളെ പ്രഖ്യാപിക്കുക. കാരാട്ട് ഫൈസലിനെ മൽസരിപ്പിക്കുന്നതില്‍ സിപിഎമ്മിനുള്ളില്‍ തന്നെ എതിർപ്പ് ഉയര്‍ന്നിരുന്നു. എന്നാൽ, സ്‌ഥാനാർഥി നിര്‍ണയം പൂർത്തിയായിട്ടില്ലെന്നും മാനദണ്ഡങ്ങള്‍ എവിടെയും ലംഘിക്കപ്പെട്ടിട്ടില്ലെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു. നേരത്തെ കാരാട്ട് ഫൈസൽ ഇടത് സ്‌ഥാനാർഥിയാകുമെന്ന പ്രചാരണം എൽഡിഎഫിന് സംസ്‌ഥാന തലത്തിൽ ദോഷം ചെയ്യുമെന്ന് സംസ്‌ഥാന സമിതി വിലയിരുത്തിയിരുന്നു.