പത്തനംതിട്ട: ബിലീവേഴ്സ് ഈസ്‌റ്റേൺ ചർച്ചിന്റെ തിരുവല്ലയിലെ സഭ ആസ്‌ഥാനത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധന. സ്വർണക്കടത്ത് കേസിൽ ഷാജ് കിരണിന്റെ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിലാണ് പരിശോധന.
ബിലീവേഴ്സ് ചർച്ച് വഴി മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്‌ണനും അമേരിക്കയിലേക്ക് പണം എത്തിച്ചെന്നാണ് സ്വപ്‌ന സുരേഷ് പുറത്ത് വിട്ട ഷാജ് കിരണിന്റെ ശബ്‌ദ രേഖയിലുള്ള ആരോപണം. സ്വപ്‌നയുടെ ആരോപണങ്ങൾ തള്ളി ബിലീവേഴ്സ് ഈസ്‌റ്റേൺ ചർച്ച് നേരത്തെ രംഗത്തെത്തിയിരുന്നു.
ഇത്തരം ആരോപണങ്ങളെല്ലാം അടിസ്‌ഥാന രഹിതമാണെന്നും ഷാജ് കിരണുമായി മാദ്ധ്യമ പ്രവർത്തകൻ എന്നതിലുപരി മറ്റൊരു ബന്ധവുമില്ലെന്നും സഭ വക്‌താവ് സിജോ പന്തപ്പള്ളിയിൽ നേരത്തെ വ്യക്‌തമാക്കിയിരുന്നു. സഭയെ അപകീർത്തിപ്പെടുത്തിയതിന് ഷാജ് കിരണിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബിലീവേഴ്സ് ചർച്ച് പറഞ്ഞിരുന്നു.
അതേസമയം എഡിജിപി എംആർ അജിത് കുമാറുമായി നടത്തിയ സംഭാഷണത്തിന്റെ വിവരങ്ങളും പുറത്ത് വന്ന സംഭാഷണത്തിലുണ്ട്. താൻ ഫോൺ വഴി എഡിജിപിയുമായി സംസാരിച്ചിട്ടുണ്ടെന്ന് ഷാജ് കിരൺ സമ്മതിച്ചിട്ടുണ്ട്. ആരോപണത്തിന് പിന്നാലെ വിജിലൻസ് ഡയറക്‌ടര്‍ എംആര്‍ അജിത് കുമാറിനെ നീക്കിയിരുന്നു.
Most Read: കള്ളാക്കുറിച്ചി സംഘർഷം; 250 പേർ അറസ്‌റ്റിൽ- നിരോധനാജ്‌ഞ തുടരുന്നു