പാലക്കാട്: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഉൾപ്പെട്ട ഗൂഢാലോചനാ കേസിൽ ഷാജ് കിരണിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. പാലക്കാട് മജിസ്ട്രേറ്റ് കോടതിയിൽ ബുധനാഴ്‌ചയാണ് മൊഴി രേഖപ്പെടുത്തുക. ഷാജ് കിരണിന്റെ സുഹൃത്ത് ഇബ്രാഹിം രഹസ്യമൊഴി നൽകിയിരുന്നു.
പാലക്കാട് കസബ പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് ഇബ്രാഹിം പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് കോടതിയിൽ രഹസ്യമൊഴി നൽകിയത്. സ്വപ്‌നയെ സ്വാധീനിച്ചു മൊഴിമാറ്റാൻ ശ്രമിച്ച കേസിൽ ഷാജ് കിരണിനെ പ്രതിചേർക്കാവുന്നത് ആണെന്ന് ഇഡിക്ക് നിയമോപദേശം ലഭിച്ചിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് രഹസ്യമൊഴി നൽകുന്നത്.
സ്വർണക്കടത്ത് കേസിൽ ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും മൊബൈൽ ഫോൺ രേഖകൾ നശിപ്പിച്ചെന്നാണ് ഇഡിയുടെ സംശയം. ഇഡി മൊബൈൽ ഫോൺ ആവശ്യപ്പെട്ടെങ്കിലും ക്രൈം ബ്രാഞ്ചിന് സമർപ്പിച്ചിരിക്കുക ആണെന്നാണ് ഇരുവരും മറുപടി നൽകിയത്. കേസ് ഒത്തുതീർപ്പാക്കാനെന്ന രീതിയിൽ സ്വപ്‌ന സുരേഷുമായി നടത്തിയ സംഭാഷണം വിവാദമായതോടെ ഷാജ് കിരൺ കേരളത്തിന് പുറത്തേക്ക് യാത്ര ചെയ്‌തത് ഫോൺരേഖകൾ തിരിച്ചെടുക്കാൻ ആവാത്ത വിധം നശിപ്പിക്കാൻ ആണെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.
Most Read: കക്കയം ഡാമിന്റെ ഷട്ടറുകൾ ഇന്ന് വീണ്ടും ഉയർത്തും; ജാഗ്രതാ നിർദ്ദേശം