ബംഗളൂര്: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാർഡ് ബിനീഷ് കോടിയേരിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കോടതിയിൽ അറിയിച്ചു. ഈ കാർഡിൽ ബിനീഷിന്റെ ഒപ്പുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്. കസ്‌റ്റഡി കാലാവധി നീട്ടിവാങ്ങുന്നതിനായി ബിനീഷിനെ കോടതിയിൽ ഹാജരാക്കാൻ ഇരിക്കെയാണ് ഇഡിയുടെ നീക്കം.
അനൂപിന്റെ ഡെബിറ്റ് കാർഡ് ബിനീഷിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തതുമായി ബന്ധപ്പെട്ട വാർത്തകൾ നേരത്തെ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ഇഡി തന്നെ കാർഡ് വീട്ടിൽ കൊണ്ടുവന്നിട്ടതാണെന്ന് ബിനീഷിന്റെ ഭാര്യ സംശയം പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ പരിശോധനയിൽ കാർഡ് കണ്ടെടുത്തതുമായി ബന്ധപ്പെട്ടുള്ള മഹസറിൽ ഒപ്പുവെക്കാൻ ഇവർ വിസമ്മതിച്ചിരുന്നു.
അനൂപ് ബംഗളൂരിൽ നടത്തിയിരുന്ന ഹയാത്ത് റെസ്‌റ്റോറന്റിന്റെ മേൽവിലാസത്തിലുള്ള ഡെബിറ്റ് കാർഡാണ് ഇഡി കോടതിയിൽ ഹാജരാക്കിയത്. എന്നാൽ ബലം പ്രയോഗിച്ച് ഒപ്പിടീപ്പിച്ചതാണെന്നാണ് ബിനീഷിന്റെ അഭിഭാഷകരുടെ വാദം.
പ്രവർത്തനം അവസാനിപ്പിച്ച മൂന്ന് കമ്പനികളുമായി ബിനീഷിന് ബന്ധമുണ്ടെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണത്തിന് വേണ്ടി ബിനീഷിനെ കസ്‌റ്റഡിയിൽ വേണമെന്ന് എൻഫോഴ്‌സ്‌മെന്റ് അഭിഭാഷകർ കോടതിയെ അറിയിച്ചു. ഇതിനെ തുടർന്ന് ബിനീഷിന്റെ കസ്‌റ്റഡി കാലാവധി 11 വരെ നീട്ടിയിട്ടുണ്ട്. ചോദ്യം ചെയ്യൽ തുടരുന്നതിനാൽ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്നും കോടതി അറിയിച്ചു.
അതേസമയം ബിനീഷിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ഡോക്‌ടർമാർ നിർദ്ദേശിച്ചിട്ടും ഇഡി ചികിൽസ നിഷേധിച്ചുവെന്ന് ബിനീഷിന്റെ അഭിഭാഷകർ കോടതിയിൽ പറഞ്ഞു.
Read also: എക്‌സിറ്റ് പോൾ ഫലങ്ങൾ മഹാസഖ്യത്തിന് അനുകൂലം; ബിജെപിക്ക് തിരിച്ചടി