കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്‍കിയ ഹരജിയിലെ വാദം ഇന്നും തുടരും. ഹരജി ഹൈക്കോടതി ഇന്നലെ വീണ്ടും പരിഗണിച്ചിരുന്നു. പ്രതിഭാഗത്തിന്റെ വാദം കൂടി കേള്‍ക്കേണ്ടതുണ്ടെന്ന് കോടതി ഇന്നലെ വ്യക്‌തമാക്കിയിരുന്നു. മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്‌ക്ക് അയക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.
വിചാരണ കോടതിക്കും സര്‍ക്കാരിനുമെതിരെ നടി നല്‍കിയ ഹരജിയിലും ഇന്ന് വാദം തുടരും. നടിയെ അക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ അതിജീവിത ആവശ്യപ്പെട്ട പ്രകാരം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുന്നതിന് സമ്മതമാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
അതിജീവിതയുടെ ആശങ്ക അനാവശ്യമാണെന്ന നിലപാടിലാണ് സർക്കാർ. ഇതിനിടെ, ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡ് കോടതിയിൽ നിന്ന് ചോർന്നതായും അതിജീവിത കോടതിയിൽ ആശങ്ക പങ്കുവെച്ചു. ഹരജിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ കൂടാതെ കൂടുതല്‍ കാര്യങ്ങളും അതിജീവത ഇന്ന് കോടതിയില്‍ പുതിയതായി കൊണ്ടുവന്നേക്കും. കേസിൽ കക്ഷിചേർന്ന ദിലീപിന്റെ വാദങ്ങളും ഏറെ നിർണ്ണായകമാണ്.
Most Read: പരിസ്‌ഥിതി ലോല മേഖല; പാലക്കാട് ജില്ലയിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ