മലപ്പുറം : കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ മാനദണ്ഡങ്ങൾ പാലിക്കാതെ കുതിരയോട്ട മൽസരം നടത്തിയ സംഘാടകർക്കെതിരെയും, കണ്ടാൽ അറിയുന്ന 200 പേർക്കെതിരെയും കേസെടുത്തു. മൽസരം സംഘടിപ്പിച്ച 5 സംഘാടകർക്കെതിരെയാണ് കേസെടുത്തത്. മലപ്പുറം കൂട്ടിലങ്ങാടി എംഎസ്‌പി മൈതാനത്ത് ജില്ലാ ഹോഴ്സ് റൈഡേഴ്സിന്റെ നേതൃത്വത്തില്‍ നടത്തിയ കുതിരയോട്ട മൽസരത്തിലാണ് അനുവദനീയമായതിലും അധികം ആളുകൾ പങ്കെടുത്തത്. 200 പേർക്ക് മാത്രം പങ്കെടുക്കാൻ അനുവാദം ഉണ്ടായിരുന്ന സ്‌ഥലത്തേക്ക് നിരവധി ആളുകൾ എത്തിച്ചേർന്നതോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പോകുകയായിരുന്നു.
400 മീറ്റർ ട്രാക്കിൽ ഒരു സമയം ഒരു കുതിരയെന്ന നിലയിലാണ് മൽസരം തീരുമാനിച്ചിരുന്നത്. മൽസരത്തിൽ പങ്കെടുക്കാനായി സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഏകദേശം 50 കുതിരകൾ മൈതാനത്തെത്തിയിരുന്നു. മൽസരം ആരംഭിച്ചതോടെ പൊടിപടലങ്ങൾ നിറഞ്ഞ മൈതാനത്തേക്ക് കൂട്ടമായി നിരവധി ആളുകൾ എത്തിത്തുടങ്ങിയത് സംഘാടകർക്കും നിയന്ത്രിക്കാൻ കഴിയാതെയായി. തുടർന്ന് ജില്ലാ പോലീസ് മേധാവി യു അബ്‌ദുൾ കരീമിന്റെ നിർദേശപ്രകാരം മലപ്പുറം സിഐ എ പ്രേംജിത്ത് നേരിട്ടെത്തി മൽസരങ്ങൾ നിർത്തി വെപ്പിക്കുകയായിരുന്നു. രാവിലെയും ഉച്ചക്കുമായി രണ്ടു റൗണ്ട് മൽസരങ്ങളാണ് നടത്താനുദ്ദേശിച്ചതെങ്കിലും ആദ്യ റൗണ്ട് മൽസരം മാത്രം നടത്തി വിജയികളെ തിരഞ്ഞെടുത്തു.
കുതിരയോട്ട മൽസരം പ്രമാണിച്ച് ഇന്നലെ രാവിലെ മുതൽ തന്നെ കൂട്ടിലങ്ങാടി മൈതാനത്ത് ആളുകൾ എത്തിത്തുടങ്ങിയിരുന്നു. അന്യജില്ലകളിൽ നിന്നുൾപ്പടെ ആളുകൾ എത്തിയതോടെ പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു. മൽസരം നടത്തിയതിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനാണ് സംഘാടകർക്കെതിരെ കേസെടുത്തിരിക്കുന്നത്.
Read also : നിരാമയ ഇന്‍ഷുറന്‍സ് പദ്ധതി; 90.86 ലക്ഷം രൂപ അനുവദിച്ചു