ന്യൂഡെല്‍ഹി: ധൻബാദിലെ അഡീഷണൽ ജില്ലാ ജഡ്‌ജി ഉത്തം ആനന്ദിനെ കൊലപ്പെടുത്തിയ കേസ് സിബിഐ ഏറ്റെടുത്തു. ജാര്‍ഖണ്ഡ് സര്‍ക്കാറിന്റെ അപേക്ഷ ലഭിച്ചുവെന്നും ധന്‍ബാദ് പോലീസില്‍ നിന്നും എഫ്ഐആര്‍ ഏറ്റുവാങ്ങിയതായും ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്‌ചയാണ് അഡീഷണൽ ജില്ലാ ജഡ്‌ജിയുടെ കൊലപാതകക്കേസ് സിബിഐക്ക് കൈമാറാന്‍ ഹേമന്ദ് സോറന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
കേസില്‍ ഇതുവരെ 17 അറസ്‌റ്റ് നടന്നിട്ടുണ്ട്. 243 പേർ കസ്‌റ്റഡിയിലുമുണ്ട്. കേസില്‍ എഫ്ഐആര്‍ ഇടാന്‍ വൈകിയതിന് പതാര്‍ദ്ദി പോലീസ് സ്‌റ്റേഷന്റെ ചുമതലയുള്ള ഉമേഷ് മാഞ്ചിയെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.
പ്രഭാത സവാരിക്കിടെയാണ് അഡീഷണല്‍ ജില്ലാ ജഡ്‌ജിയായിരുന്ന ഉത്തം ആനന്ദ് ഓട്ടോറിക്ഷ ഇടിച്ച് മരണപ്പെട്ടത്. ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലാ കോടതിക്ക് സമീപം രണ്‍ധീര്‍ വര്‍മ ചീക്കിലെ മജിസ്‌ട്രേറ്റ് കോളനിക്ക് സമീപത്ത് വെച്ച് ഇദ്ദേഹത്തെ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പരിക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read also: തൃണമൂലിലേക്ക് ക്ഷണമുണ്ട്; പൗരത്വ സമരനായകന്‍ അഖില്‍ ഗൊഗോയി