കോട്ടയം: ലണ്ടനിലെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനായി നിര്‍മിച്ച പഞ്ചലോഹ വിഗ്രഹം മോഷ്‌ടിച്ച കേസില്‍ പോലീസിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചു. കവര്‍ച്ച നടത്തിയ അഞ്ചംഗ സംഘത്തിലെ രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ ഇവരെ പോലീസ് ചോദ്യം ചെയ്‌ത് വരികയാണ്. ഇക്കാര്യം ഔദ്യോഗികമായി പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
Related News: വിഗ്രഹ നിർമ്മാണശാല ആക്രമിച്ച് 2 കോടിയുടെ പഞ്ചലോഹ വിഗ്രഹം കവർന്നു
ചെങ്ങന്നൂര്‍ കാരക്കാട്ട് എം.സി റോഡിലെ വിഗ്രഹ നിര്‍മാണ ശാലയില്‍ ഇന്നലെ രാത്രി ഒന്‍പത് മണിയോടെ നാല് ബൈക്കുകളില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. നിര്‍മാണ ശാലയിലെ തൊഴിലാളികളെ ,മര്‍ദിച്ച് വീഴ്ത്തി വിഗ്രഹവുമായി സംഘം കടന്നു. ഉടമകളില്‍ ഒരാളുടെ കഴുത്തിലെ ഒന്നര പവന്റെ മാലയും മോഷ്‌ടാക്കള്‍ കവര്‍ന്നു. കെട്ടിടത്തില്‍ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് വിഗ്രഹം കവര്‍ന്ന് സമീപം പാര്‍ക്ക് ചെയ്‌ത വാഹനത്തില്‍ കടത്തി കൊണ്ട് പോവുകയായിരുന്നു. സ്ഥാപനത്തിലെ സിസിടിവി കള്‍ പ്രവര്‍ത്തന രഹിതമായിരുന്നു.
നിര്‍മാണ ശാലയായ പണിക്കേഴ്സ് ഗ്രാനൈറ്റ്‌സ് ഉടകളായ മഹേഷ് പണിക്കര്‍, പ്രകാശ് പണിക്കര്‍ എന്നിവര്‍ ഡി വൈ എസ് പിക്ക് പരാതി നല്‍കിയിരുന്നു. രണ്ട് കോടി രൂപ വില വരുന്ന അയ്യപ്പ വിഗ്രഹം നിര്‍മിക്കാന്‍ ഒരു കിലോ സ്വര്‍ണം ഉപയോഗിച്ചിട്ടുണ്ടെന്ന് പോലീസിനോട് ഉടമകള്‍ വെളിപ്പെടുത്തിയിരുന്നു. വിഗ്രഹം നിര്‍മിക്കാന്‍ ഏല്‍പിച്ചവരാണ് സ്വര്‍ണം നല്‍കിയതെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ ഉടമകളുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് പോലീസ് സംശയിക്കുന്നു. അതിനാല്‍ ഇവരെ കൂടുതല്‍ ചോദ്യം ചെയ്യും. വിഗ്രഹം കടത്തിയതിന് പിന്നില്‍ മറ്റെന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.