കൊച്ചി: നാണയം വിഴുങ്ങി മൂന്നു വയസുകാരൻ മരിച്ച സംഭവത്തിൽ ഡോക്ടർമാർക്കെതിരെ നടപടിയാവശ്യപ്പെട്ട് അമ്മയും ബന്ധുക്കളും ആലുവ ജില്ലാ അശുപത്രിക്ക് മുന്നിൽ സമരം തുടങ്ങി. തന്റെ മകന്റെ യഥാർത്ഥ മരണ കാരണം അറിയണമെന്നാവശ്യപ്പെട്ടാണ് അമ്മ നന്ദിനിയും ബന്ധുക്കളും അനിശ്ചിതകാല സമരം തുടങ്ങിയിരിക്കുന്നത്. പൃഥ്വിരാജ് നീതി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് സമരം.
ഈ മാസം ഒന്നാം തിയ്യതിയാണ് നാണയം വിഴുങ്ങിയതിനെത്തുടർന്ന് മൂന്ന് വയസുകാരൻ പൃഥിരാജിനെ ആലുവ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ നിന്നും എറണാകുളം ജനറൽ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജിലുമെത്തിച്ചു. എന്നാൽ കുഞ്ഞിനെ കിടത്തി നിരീക്ഷിക്കാൻ പോലും അധികൃതർ തയ്യാറായില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.
പോസ്റ്റ്മോർട്ടത്തിൽ കുഞ്ഞിന്റെ ശരീരത്തിൽ നിന്ന് രണ്ട് നാണയങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ നാണയം വിഴുങ്ങിയതല്ല ശ്വാസംമുട്ടിയതാണ് മരണകാരണമെന്നാണ് രാസപരിശോധന ഫലം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നിവേദനം നൽകിയിരുന്നു. ആരോഗ്യമന്ത്രിക്കടക്കം പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനാലാണ് കുടുംബം പ്രതിഷേധത്തിനൊരുങ്ങിയത്.