ന്യൂഡെല്‍ഹി: കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട 9 വയസുകാരിയുടെ കുടുംബാംഗങ്ങളുടെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്‌തെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ദേശീയ ശിശു സംരക്ഷണ സമിതി. ചിത്രങ്ങള്‍ ഉടന്‍ തന്നെ നീക്കം ചെയ്യണമെന്ന് ട്വിറ്റര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടതായി ശിശു സംരക്ഷണ സമിതി വൃത്തങ്ങള്‍ അറിയിച്ചു.
ഡെൽഹിയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളെ ബുധനാഴ്‌ച രാവിലെ രാഹുല്‍ സന്ദര്‍ശിച്ചിരുന്നു. ഈ സമയത്ത് എടുത്ത ചിത്രങ്ങളാണ് ട്വീറ്റ് ചെയ്‌തിരുന്നത്. ചിത്രങ്ങളിൽ കുട്ടിയുടെ മാതാപിതാക്കളുടെ മുഖം വ്യക്‌തമാണെന്നും പോക്‌സോ നിയമത്തിന്റെ ലംഘനമാണ് ഈ നടപടിയെന്നും ചൂണ്ടിക്കാട്ടിയാണ് ശിശു സംരക്ഷണ സമിതി രംഗത്തെത്തിയത്. സംഭവത്തില്‍ രാഹുലിന് നോട്ടീസ് അയക്കണമെന്ന് ട്വിറ്ററിനോട് ശിശു സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
ഡെല്‍ഹി നങ്കലിലാണ് ഒമ്പതുവയസുകാരി ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. തുടര്‍ന്ന് മാതാപിതാക്കളുടെ സമ്മതമില്ലാതെ കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചെന്നും പരാതി ഉയർന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ വീടിനടുത്തുള്ള ശ്‌മശാനത്തിലെ പുരോഹിതൻ രാധേശ്യാമിനെയും ശ്‌മശാനം ജീവനക്കാരായ സാലിം, ലക്ഷ്‌മിനാരായണ്‍, കുല്‍ദീപ് എന്നിവരെയും അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
Read also: ചരിത്രദിനം; ട്രയൽ റണ്ണിന് തുടക്കം കുറിച്ച് ഐഎൻഎസ് വിക്രാന്ത്; ഇന്ത്യ നിർമിച്ച വലിയ കപ്പൽ