ന്യൂഡല്‍ഹി: ലഡാക്കിന് പിന്നാലെ അരുണാചല്‍ പ്രദേശിലും സംഘര്‍ഷങ്ങള്‍ സൃഷ്‌ടിക്കാൻ ചൈന ശ്രമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. അരുണാചല്‍ പ്രദേശിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖക്ക് സമീപത്തുള്ള ആറ് സ്ഥലങ്ങളില്‍ ചൈനീസ് സേനാ വിന്യാസം കൂടുതലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അപ്പര്‍ സുബന്‍സിരിയിലെ അസാപില, ലോങ്ജു, ബിസ, മാജാ തുടങ്ങിയ പ്രദേശങ്ങളിലാണ് സംഘര്‍ഷം നിലനില്‍ക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് ഏറെ മുകളിലുള്ള അസാപിലയില്‍ അവകാശവാദം ഉന്നയിച്ചു കൊണ്ട് ചൈന മുന്നോട്ട് വന്നിട്ടുണ്ട്.
ബിസയിലെ നിയന്ത്രണരേഖയോട് ചേര്‍ന്ന് ചൈന റോഡ് നിര്‍മിക്കുകയും ചെയ്‌തിരുന്നു. ലഡാക്കില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ 1962 ലെ യുദ്ധകാലത്ത് പ്രശ്‌നങ്ങൾ ഉണ്ടായ പ്രദേശങ്ങളില്‍ ഇന്ത്യന്‍ സൈന്യം കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഇവിടെ 6 മേഖലകളിലും 4 തന്ത്രപ്രധാനമായ പ്രദേശങ്ങളിലും തര്‍ക്കം നില നില്‍ക്കുന്നുണ്ട്. ഇവിടങ്ങളില്‍ ഇന്ത്യന്‍ സൈന്യം നിരീക്ഷണം ശക്തമാക്കി. പെട്ടെന്നുണ്ടാകുന്ന ചൈനീസ് നീക്കം പ്രതിരോധിക്കുന്നതിനായി പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.