കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പശ്‌ചിമ ബംഗാളിൽ രാഷ്‌ട്രീയ അക്രമങ്ങൾ തുടരുന്നു. വിവിധയിടങ്ങളിൽ നടന്ന സംഘർഷത്തിൽ 11 പേർ കൊല്ലപ്പെട്ടു. സംസ്‌ഥാനത്ത് നിരവധി സ്‌ഥലങ്ങളിൽ അക്രമങ്ങൾ നടക്കുന്നതായാണ് റിപ്പോർട്ടുകൾ. അതേസമയം, മമതാ ബാനർജി നാളെ ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യും.
വടക്കൻ ബർദമാൻ ജില്ലയിൽ കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ സംഘർഷത്തിൽ 4 പേർ കൊല്ലപ്പെട്ടു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ബിജെപി പാർട്ടി ഓഫീസുകൾ തകർത്തതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. സിപിഐഎം ഓഫീസുകൾക്ക് നേരെയും പ്രവർത്തകരുടെ വീടുകൾക്ക് നേരെയും ആക്രമണം നടന്നതായി സിപിഐഎമ്മും ആരോപിക്കുന്നുണ്ട്.
കൊൽക്കത്തയിൽ എബിവിപി സംസ്‌ഥാന കമ്മിറ്റി ഓഫീസിന് നേരെയും ആക്രമണം നടന്നു. നൂറോളം പാർട്ടി ഓഫീസുകൾ തൃണമൂൽ ഗുണ്ടകൾ ആക്രമിച്ച് തകർത്തതായി ബിജെപി ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 23 പേരെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രദേശത്ത് കേന്ദ്രസേനയെ വിന്യസിച്ചു.
പ്രവർത്തകരോട് സംയമനം പാലിക്കണമെന്നും അക്രമങ്ങൾ ഉണ്ടാകരുതെന്നും മമതാ ബാനർജി ആഹ്വാനം ചെയ്‌തതിന് ശേഷവും പലയിടത്തും സംഘർഷങ്ങളുണ്ടായി. തൃണമൂൽ ആക്രമങ്ങൾക്ക് എതിരെ ദേശീയ തലത്തിൽ പ്രതിഷേധിക്കാനാണ് ബിജെപിയുടെ തീരുമാനം.
Read also: മുൻനിര പോരാളികളിൽ മാദ്ധ്യമ പ്രവർത്തകരും; ഡിഎംകെ സർക്കാരിന്റെ ആദ്യ തീരുമാനം