ന്യൂഡെൽഹി: ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വില 94 രൂപ 50 പൈസ കുറച്ച് കേന്ദ്രം. പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. എന്നാൽ, ഗാര്‍ഹിക സിലിണ്ടര്‍ വില 1060 (കേരളം) ആയിതന്നെ തുടരും.
പുതുക്കിയ വിജ്‌ഞാപനമനുസരിച്ച്, 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറിന് ഡല്‍ഹിയില്‍ 1885 രൂപയാണ് വില. വാണിജ്യാവശ്യങ്ങള്‍ക്കുള്ള ഗ്യാസ് സിലിണ്ടറിന്റെ വില 2354 രൂപയില്‍ നിന്ന് ജൂണ്‍ ഒന്നിന് 2219 രൂപയായി കുറഞ്ഞിരുന്നു. ഒരു മാസത്തിനുശേഷം, 98 രൂപ കുറഞ്ഞ് സിലിണ്ടറിന് 2021 രൂപയായി. ഓഗസ്‌റ്റ് മാസത്തില്‍ 1976.50 രൂപയായിരുന്നു സിലിണ്ടറിന്റെ വില. കൊച്ചിയില്‍ ഒരു വാണിജ്യ സിലിണ്ടറിന്റെ ഇന്നത്തെ വില 1896 രൂപ 50 പൈസ ആണ്.
അതേസമയം, എണ്ണക്കമ്പനികള്‍ എല്ലാ മാസവും എല്‍പിജി സിലിണ്ടറുകളുടെ വില രണ്ടുതവണ അവലോകനം ചെയ്യുമെന്ന് കേന്ദ്രം. സിലിണ്ടറുകളുടെ വില മാസാരംഭത്തില്‍ വിലയിരുത്തും. രണ്ടാമത്തെ അവലോകനം എല്ലാ മാസവും മധ്യത്തില്‍ നടത്തും. ഈ കാലയളവില്‍ ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടായ മാറ്റത്തിനനുസരിച്ച് എണ്ണക്കമ്പനികള്‍ എല്‍പിജി സിലിണ്ടറുകളുടെ വില പുതുക്കി നിശ്‌ചയിക്കുക ചെയ്യും.
വാണിജ്യ പാചകവാതക വിലക്കയറ്റമനുസരിച്ച് ഹോട്ടലുകളിലെ ഭക്ഷണങ്ങള്‍ക്കും മറ്റുല്‍പ്പന്നങ്ങള്‍ക്കും വില കുറയാനുള്ള സാധ്യതയില്ല. പച്ചക്കറിയുൾപ്പടെയുള്ള വസ്‌തുക്കളുടെ വിലക്കയറ്റത്തിൽ കാര്യമായ മാറ്റം ഉണ്ടാകാത്തത് കാരണമാണ് വിലകുറയ്‌ക്കാൻ സാധിക്കാത്തത്. മാത്രവുമല്ല, അഞ്ചോ ആറോവർഷമായി സാധാരണ ഹോട്ടലുകളിലെ ഭക്ഷണ വിലയിൽ വർദ്ധനവ് ഉണ്ടായിട്ടുമില്ല, കേരള ഹോട്ടൽ & റെസ്‌റ്ററന്റ് അസോസിയേഷൻ (കെഎച്ച്ആർഎ) പ്രസിഡണ്ട് ജി ജയപാൽ മലബാർ ന്യൂസിനോട് പറഞ്ഞു.
Most Read: സുപ്രീം കോടതിയുടെ ബഫർസോൺ ഉത്തരവ്; കൊച്ചിയുടെ വികസനത്തെ ബാധിക്കും